ബംഗളൂരു ദുരന്തം; ആർസിബി ഒന്നാം പ്രതി
Friday, June 6, 2025 2:33 AM IST
ബംഗളൂരു: ഐപിഎൽ ക്രിക്കറ്റ് കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ചിന്നസ്വാമി സ്റ്റേഡിയത്തിലൊരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി), കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്സിഎ), ഇവന്റ് മാനേജ്മെന്റ് സ്ഥാപനം ഡിഎൻഎ എന്റർടെയ്ൻമെന്റ് നെറ്റ്വർക്ക് എന്നിവർക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കബ്ബൺ പാർക്ക് പോലീസാണ് കേസെടുത്തത്. എഫ്ഐആർ പ്രകാരം ആർസിബിയാണ് ഒന്നാം പ്രതി. ഡിഎൻഎ എന്റർടെയ്ൻമെന്റ് രണ്ടാം പ്രതിയും കെഎസ്സിഎ മൂന്നാം പ്രതിയുമാണ്.മനഃപൂർവമുള്ള നരഹത്യക്കുള്ള ബിഎൻഎസ് 105-ാം വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ബംഗളൂരു ദുരന്തത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജി. ജഗദീശയാണ് അന്വേഷണത്തിനു നേതൃത്വം നല്കുക. ഇന്നലെ ജഗദീശ ചിന്നസ്വാമി സ്റ്റേഡിയത്തിലും തിക്കും തിരക്കുമുണ്ടായ കവാടങ്ങളിലും പരിശോധന നടത്തി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
ചിന്നസ്വാമി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മെഗാ ഇവന്റുകൾ, സമ്മേളനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയുടെ നടത്തിപ്പിനായി പുതുക്കിയ മാനദണ്ഡങ്ങളും നിർദേശങ്ങളും അടങ്ങിയ എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) രൂപവത്കരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കുകയെന്നതാണു ലക്ഷ്യം. ദുരന്തത്തിലേക്കു നയിച്ച പിഴവുകൾ കണ്ടെത്തി ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
""സർക്കാരിന്റെ ഭാഗത്തെ പിഴവാണു ദുരന്തത്തിലേക്കു നയിച്ചതെന്ന ആരോപണങ്ങളിൽ കഴന്പില്ല. 30,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിലേക്കു മൂന്നു ലക്ഷത്തോളം പേർ ഇരച്ചെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല’’- പരമേശ്വര പറഞ്ഞു.
അതേസമയം, ബംഗളൂരു ദുരന്തം സർക്കാർ നിർമിതമാണെന്നു ബിജെപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവയ്ക്കണമെന്നു ബിജെപി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു. ചികിത്സയിൽ തുടരുന്നവർ അപകടനില തരണംചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
ബംഗളൂരുവിലെ ബൗറിംഗ്-ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച 10 പേരിൽ രണ്ടു പേർ മാത്രമാണു നിലവിൽ ചികിത്സയിലുള്ളത്. വൈദേഹി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച 16 രോഗികളിൽ നാലു പേർ മരിച്ചു. നിലവിൽ ഇവിടെ രണ്ടുപേർ മാത്രമാണു ചികിത്സയിലുള്ളത്.
തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം:ഹൈക്കോടതി
ബംഗളൂരു: ദുരന്തത്തിന്റെ വിശദമായ തത്സ്ഥിതി റിപ്പോർട്ട് ഈ മാസം പത്തിനകം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനു കർണാടക ഹൈക്കോടതി നിർദേശം നൽകി. സംഭവത്തിൽ സ്വമേധയാ കോടതി കേസെടുക്കുകയായിരുന്നു.
ആക്ടിംഗ് ചീഫ് ജസ്റ്റീസ് വി. കാമേശ്വർ റാവു, ജസ്റ്റീസ് സി.എം. ജോഷി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ മുന്പാകെ വിഷയമെത്തിയപ്പോൾ, സൗജന്യ പ്രവേശനം പ്രഖ്യാപിച്ചപ്പോഴാണ് നിയന്ത്രണാതീതമായ തിരക്കുണ്ടായതെന്ന് അഡ്വക്കറ്റ് ജനറൽ ശശി കിരൺ ഷെട്ടി ചൂണ്ടിക്കാട്ടി.
30,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നു ലക്ഷത്തോളം ഇരച്ചെത്തി. പരസ്പരം പഴിചാരാനല്ല, പിഴവുകൾ കണ്ടെത്താനും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുമാണു സർക്കാരിനു താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്പൻ പൊതുപരിപാടികൾ വ്യക്തമായ എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) യുടെ അടിസ്ഥാനത്തിലാവണം നടത്തേണ്ടതെന്നും ആംബുലൻസുകളുടെ സാന്നിധ്യം തൊട്ടടുത്തുള്ള ആശുപത്രികളെക്കുറിച്ചുള്ള വ്യക്തമായ ധാരണ എന്നിവയെല്ലാം ഉണ്ടായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.
മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും 15 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നും എജി കോടതിയെ അറിയിച്ചു.
പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ആർസിബി
ബംഗളൂരു: ബംഗളൂരു ദുരന്തത്തിൽ മരിച്ച 11 പേരുടെ കുടുംബത്തിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പത്തു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ബംഗളൂരുവിൽ ബുധനാഴ്ചയുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ആർസിബി കുടുംബത്തിന് കടുത്ത ദുഃഖമുണ്ടെന്നു ടീം സമൂഹമാധ്യമത്തിലൂടെ പ്രസ്താവിച്ചു.
ബംഗളൂരു പോലീസ് കമ്മീഷണർക്ക് സസ്പെൻഷൻ
ബംഗളൂരു: ബംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉത്തരവാദിത്വം കാണിച്ചില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
ആർസിബി, കെഎസ്സിഎ, ഇവന്റ് മാനേജ്മെന്റ് എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
ബംഗളൂരു ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷൽ അന്വേഷണവും പ്രഖ്യാപിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് ജോൺ മൈക്കിൾ ഡി കുഞ്ഞയാണ് അന്വേഷണം നടത്തുക. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ദയാനന്ദയെക്കൂടാതെ അഡീഷണൽ കമ്മീഷണൽ (വെസ്റ്റ്) വികാസ് കുമാർ, സെൻട്രൽ ബംഗളൂരു ഡിസിപി എച്ച്. ടെക്കണ്ണനാവർ, എസിപി ബാലകൃഷ്ണ എന്നിവരെയും സസ്പെൻഡ് ചെയ്തു.