ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കും
Friday, June 6, 2025 2:33 AM IST
സനു സിറിയക്
ന്യൂഡൽഹി: ബ്രസീലിലെ റിയോ ഡി ജനീറോയിൽ അടുത്ത മാസം ആറ്, ഏഴ് തീയതികളിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. ഉച്ചകോടിയോടനുബന്ധിച്ചുള്ള ഔദ്യോഗിക സന്ദർശനത്തിന് ബ്രസീലിൽനിന്ന് പ്രധാനമന്ത്രിക്കു ക്ഷണം ലഭിച്ചിട്ടുണ്ട്.
എന്നാൽ, പങ്കെടുക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. ഇന്ത്യക്കു പുറമെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണു കരുതുന്നത്. ഇതോടൊപ്പം സൗദി അറേബ്യ, യുഎഇ, ഇറാൻ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരും പങ്കെടുത്തേക്കും.
ഉച്ചകോടിക്കു മുന്നോടിയായി ബ്രസീലിൽ നടന്ന ബ്രിക്സ് പാർലമെന്ററി ഫോറത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർളയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. കഴിഞ്ഞ മൂന്നിന് ആരംഭിച്ച പാർലമെന്ററി ഫോറം ഇന്നലെയാണു സമാപിച്ചത്.
നയതന്ത്ര നീക്കത്തിന് സാക്ഷ്യം വഹിച്ചേക്കാം
കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച ലോകശ്രദ്ധ നേടിയിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് ഇരുരാജ്യങ്ങളുടെയും സൈനിക പിന്മാറ്റം വേഗത്തിലായത്. ഇതോടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെട്ടുവരുന്നുവെന്ന് പ്രതീക്ഷിച്ചിരിക്കെയാണു പഹൽഗാം ഭീകരാക്രമണവും അതിനെതിരേ ഇന്ത്യ "ഓപ്പറേഷൻ സിന്ദൂർ' നടത്തിയതും.
ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന പാക്കിസ്ഥാന് സൈനിക പിന്തുണ നൽകിയെന്ന കണ്ടെത്തൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിയിൽ ഇരുരാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്താനുള്ള സാഹചര്യമുണ്ടായാൽ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നേക്കാം.
ആർഐസി-ത്രിരാഷ്ട്ര യോഗത്തിനു സാധ്യത
റഷ്യ-ഇന്ത്യ-ചൈന (ആർഐസി) രാജ്യങ്ങളുടെ ത്രിരാഷ്ട്ര യോഗത്തിനും ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി സാക്ഷ്യം വഹിച്ചേക്കാം. ത്രികക്ഷി യോഗത്തിനു റഷ്യയാണ് മുൻകൈയെടുക്കുന്നത്.
2019 ൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി20 ഉച്ചകോടിയിലായിരുന്നു അവസാനമായി മൂന്ന് രാജ്യങ്ങളും ഒന്നിച്ച യോഗം നടന്നത്. പിന്നീട് ഗാൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം വഷളായതും കോവിഡ് മഹാമാരിയും ത്രികക്ഷി യോഗം നടത്തുന്നതിന് വിലങ്ങുതടിയായി.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പാക്കിസ്ഥാനുമായുള്ള സംഘർഷത്തോടെ വീണ്ടും വഷളായെങ്കിലും റഷ്യ മുൻകൈയെടുക്കുന്നതിനാൽ ത്രികക്ഷി യോഗം നടന്നേക്കും. 2020, 2021 വർഷങ്ങളിൽ മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ഓണ്ലൈനായി യോഗം ചേർന്നിരുന്നു.
ബ്രിക്സ് രാജ്യങ്ങൾ
ലോകജനസംഖ്യയുടെ പകുതിയും ആഗോള ജിഡിപിയുടെ 39 ശതമാനവും ഉൾക്കൊള്ളുന്നതാണ് ബ്രിക്സ് രാജ്യങ്ങൾ. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കൊപ്പം പുതുതായി കടന്നുവന്ന സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, എത്യോപ്യ, ഇറാൻ, ഇന്തോനേഷ്യ തുടങ്ങി 11 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ബ്രിക്സ്.