ഉറങ്ങാത്ത ആഘോഷരാവിൽ ഉണരാത്ത ദുരന്തം
Thursday, June 5, 2025 3:25 AM IST
ബംഗളൂരു: ചൊവ്വാഴ്ച രാത്രി കളി കഴിഞ്ഞയുടൻ ആഘോഷങ്ങൾ തുടങ്ങിയതാണ്. റോയൽ ചാലഞ്ചേഴ്സ് ചാന്പ്യൻമാരായതോടെ നഗരം ഇളകിമറിഞ്ഞു.
ആരാധകർ ഉന്മാദത്തിലായി. പ്രായഭേദമോ ലിംഗഭേദമോ ഇല്ലാത്ത ആഘോഷരാവിനാണ് നഗരം സാക്ഷ്യംവഹിച്ചത്. വിരാട് കോഹ്ലിയുടെയും ടീം ക്യാപ്റ്റൻ രജത് പാട്ടിദാറുടെയും പേരുകൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് ആരാധകസംഘം നഗരംചുറ്റി. ഇത് ഇന്നലെ രാവിലെയും തുടർന്നു.
ചൊവ്വാഴ്ച രാത്രി തെരുവുകളിൽ ആരാധകർ ആടിയും പാടിയും പടക്കങ്ങൾ പൊട്ടിച്ചും കളിക്കാരുടെ കട്ടൗട്ടുകളിൽ പൂമാല ചാർത്തിയും ആഘോഷം തുടർന്നു. കെ.ആർ മാർക്കറ്റിൽ ഇന്നലെ ഉച്ചയ്ക്ക് കന്നഡ അനുകൂല സംഘടന കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചിരുന്നു.
വിരാട് കോഹ്ലിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇങ്ങനെ ചെറിയചെറിയ ആഘോഷങ്ങളുടെ ആവേശമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ പെരിയ ആഘോഷത്തിലേക്കും തുടർന്ന് ദുരന്തത്തിലേക്കും നയിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് ആർസിബി ടീം എച്ച്എഎൽ വിമാനത്താവളത്തിലെത്തിയത്. അവിടെനിന്നു ടീം മുഖ്യമന്ത്രിയെ കാണാൻ ടീം ബസിൽ നേരേ വിധാൻസൗധയിലേക്കുപോയി. വിധാൻസൗധയിലെ പടികളിൽ ഒരു സ്റ്റേജ് പരിപാടിയും അനുമോദനവും ഏർപ്പാട് ചെയ്തിരുന്നു. ഉച്ചയോടെ അവിടെയും വലിയ ജനക്കൂട്ടം തടിച്ചുകൂടി. വൈകുന്നേരം അഞ്ചു മണിക്കും ആറു മണിക്കുമിടയിൽ താരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തുമെന്നായിരുന്നു അറിയിപ്പ്.
എച്ച് എഎൽ വിമാനത്താവളത്തിലും വിധാൻസൗധയിലും ആരാധകർ തടിച്ചുകൂടരുതെന്ന് ഉദ്യോഗസ്ഥരും മന്ത്രിമാരും നിരന്തരം അഭ്യർഥിച്ചിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെ ജനം ഇരച്ചുവരികയായിരുന്നു. വിമാനത്താവളത്തിനരികിലെ മരങ്ങളിൽവരെ ആൾക്കാർ നിറഞ്ഞു.
ആർസിബി...ആർസിബി എന്നാർത്തുവിളിച്ചുകൊണ്ട് ആയിരക്കണക്കിനാളുകൾ വിധാൻസൗധയ്ക്കു പുറത്തുണ്ടായിരുന്നു. ആർസിബി പതാക വീശിയും ജഴ്സിയണിഞ്ഞും അവർ ഇളകിമറിഞ്ഞു. അതേപോലെ സ്റ്റേഡിയത്തിലേക്കുള്ള റോഡുകളെല്ലാം വിവിധ പ്രായത്തിലുള്ള ആരാധകരെക്കൊണ്ട് നിറഞ്ഞു. അതോടെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷമായി.
കോവിഡ് ആശങ്കയ്ക്കിടയിൽ ദുരന്തം
ബംഗളൂരു: കർണാടകയിൽ കോവിഡ് കേസുകൾ വർധിക്കുകയും ഒരു മരണം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധനടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടയിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ ദുരന്തം.
കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം 350 കവിഞ്ഞതോടെ പൊതുസ്ഥലങ്ങളിൽ ആളുകൾ മാസ്ക് ധരിക്കണമെന്നും കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആളുകൾ ഒഴുകിയെത്തിയത്.
അന്വേഷിക്കണമെന്ന് ഗവർണർ
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തുണ്ടായ ദുരന്തത്തിനിടയാക്കിയ സുരക്ഷാവീഴ്ചയിൽ കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യം വിശദമായി അന്വേഷിക്കാൻ അദ്ദേഹം കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനം അറിയിച്ചു.
കാർ തകർന്നു
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലും ഒരു കാർ തകർന്നു. ആരാധകർ കാറിനുമുകളിൽ കയറി നൃത്തംവച്ചതിനെത്തുടർന്നാണ് സംഭവം. കാറിന്റെ റൂഫും വിൻഡ്ഷീൽഡുകളും തകർന്നു.