നിയമസഭാ തെരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാൻ മത്സരിച്ചേക്കും
Monday, June 2, 2025 3:13 AM IST
ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയേറി. ഇക്കാര്യം ചർച്ച ചെയ്യാൻ എൽജെപി (ആർവി) നേതാക്കളുടെ യോഗം ഉടൻ ചേരും. മൂന്നു തവണ ലോക്സഭാംഗമായ ചിരാഗ് ഒരിക്കൽപ്പോലും നിയമസഭയിലേക്കു മത്സരിച്ചിട്ടില്ല.
ജനറൽ കാറ്റഗറി സീറ്റിലായിരിക്കും ചിരാഗ് മത്സരിക്കുക. ബിഹാർ എൻഡിഎയിൽ ബിജെപിയും ജെഡി-യുവും കഴിഞ്ഞാൽ മൂന്നാമത്തെ വലിയ പാർട്ടിയാണ് എൽജെപി (ആർവി). എൻഡിഎയിൽ സീറ്റു വിഭജന ചർച്ചകൾ ആരംഭിച്ചിട്ടില്ല. 2020ൽ ചിരാഗ് പാസ്വാൻ എൻഡിഎ വിട്ട് ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്.
നിതീഷ്കുമാറുമായുള്ള ഭിന്നതയുടെ പേരിൽ ജെഡി-യു സ്ഥാനാർഥികൾക്കെതിരേയായിരുന്നു എൽജെപി പ്രധാനമായും മത്സരിച്ചത്. എൽജെപിയുടെ സാന്നിധ്യം ജെഡി-യുവിന്റെ സീറ്റുകൾ കുറയാൻ കാരണമായി. കഷ്ടിച്ചാണ് അന്ന് എൻഡിഎ അധികാരത്തിലെത്തിയത്. ഒരു സീറ്റിൽ മാത്രമാണ് എൽജെപി ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് എൻഡിഎയിൽ തിരിച്ചെത്തിയ എൽജെപി (ആർവി) മത്സരിച്ച അഞ്ചു സീറ്റിലും വിജയിച്ചു. കേന്ദ്രമന്ത്രി ജിതൻ രാം മാജിയുടെയും മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്വാഹയുടെയും പാർട്ടികളാണ് എൻഡിഎയിലെ മറ്റു കക്ഷികൾ.