പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: എട്ടു സംസ്ഥാനങ്ങളിൽ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
സ്വന്തം ലേഖകൻ
Monday, June 2, 2025 3:13 AM IST
ന്യൂഡൽഹി: പാക്കിസ്ഥാവേണ്ടിയുള്ള ചാരവൃത്തി ആരോപിച്ച് എട്ട് സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ആസാം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസം രാജസ്ഥാൻ സ്വദേശിയായ സിആർപിഎഫ് ഉദ്യോഗസ്ഥനെ ചാരപ്രവൃത്തി ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാപക റെയ്ഡ്. ഇയാളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. റെയ്ഡിനിടയിൽ സംശയാസ്പദമായ രീതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും സാന്പത്തികരേഖകളും കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കി.
ഇന്ത്യാവിരുദ്ധ ഭീകര ഗൂഢാലോചനയുടെ ഭാഗമായി പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരർക്കുവേണ്ടി ചാരവൃത്തി നടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് വ്യാപക പരിശോധന നടത്തിയതെന്നാണ് എൻഐഎ അറിയിച്ചത്.
അറസ്റ്റിലായ സിആർപിഎഫ് ഉദ്യോഗസ്ഥനെതിരേ ഭാരതീയ ന്യായസംഹിത, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ്യക്തമാക്കി.
2023 മുതൽ പാക് രഹസ്യാന്വേഷണ ഏജൻസിയുമായി തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിനെത്തുടർന്നാണ് സിആർപിഎഫ് ഉദ്യോഗസ്ഥനെ എൻഐഎ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് ചെയ്തതും. വിഐപി വാഹന വ്യൂഹങ്ങളുടെ അടക്കം നീക്കങ്ങൾ ഇയാൾ പാക്കിസ്ഥാന് കൈമാറിയിരുന്നതായും എൻഐഎ കണ്ടെത്തി. പാക്കിസ്ഥാൻ ബന്ധം കണ്ടെത്തിയതിനെ ത്തുടർന്ന് യുട്യൂബ് വ്ലോഗറെ അടക്കം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.