അണ്ണാ സർവകലാശാലയിലെ ലൈംഗികപീഡനം; പ്രതിക്കു 30 വർഷം ജയിൽവാസം
Tuesday, June 3, 2025 2:05 AM IST
ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാലാ ലൈംഗികപീഡനക്കേസിലെ പ്രതി 37കാരനായ ജ്ഞാനശേഖരന് ജീവപര്യന്തം കഠിനതടവു വിധിച്ച് വിചാരണക്കോടതി. കുറഞ്ഞത് 30 വർഷം പ്രതി ജയിൽവാസം അനുഭവിക്കണമെന്നു വിധിന്യായത്തിൽ വ്യക്തമാക്കിയ പ്രത്യേക കോടതി 90,000 രൂപ പിഴയും വിധിച്ചു.
ശിക്ഷാകാലാവധിയിൽ ഇളവിനോ, പരോളിനോ അവസരമില്ല. എന്നാൽ 2023 ഡിസംബറിൽ ജുഡിഷൽ കസ്റ്റഡിയിൽ ആയദിവസം മുതൽ ശിക്ഷാ കാലാവധിയായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.
മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ 28 നു കോടതി വ്യക്തമാക്കിയിരുന്നു. പ്രതിക്കെതിരേ 11 കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതായി ജഡ്ജി എം. രാജലക്ഷ്മി ഉത്തരവില്‍ പറഞ്ഞു.
സർവകാശാല കാന്പസിലെ രണ്ടാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാർഥിനി 2024 ഡിസംബര്‍ 23നു രാത്രിയാണ് പീഡനത്തിനിരയായത്. ഭക്ഷണം വാങ്ങിയശേഷം സുഹൃത്തിനൊപ്പം കാന്പസിലെ ഹോസ്റ്റലിലേക്കു മടങ്ങുംവഴി തടഞ്ഞുനിർത്തിയ പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് കേസ്. പരാതി നല്കിയാല് ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞെങ്കിലും പെൺകുട്ടി പിറ്റേദിവസം കോടതിയെ സമീപിക്കുകയായിരുന്നു.
കോളജ് കാന്പസിന് സമീപം ബിരിയാണി വില്‍ക്കുന്ന പ്രതി ഡിഎംകെ അനുഭാവിയായിരുന്നു.കേസിൽനിന്ന് ഇയാളെ രക്ഷിക്കാൻ ഡിഎംകെ നേതാക്കളില്‍ ചിലര്‍ സഹായിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.