എയർ ഇന്ത്യ വിമാനങ്ങൾ അറ്റകുറ്റപ്പണിക്ക് ഇനി തുർക്കി കന്പനിയിലേക്ക് അയയ്ക്കില്ല
Tuesday, June 3, 2025 2:05 AM IST
ന്യൂഡൽഹി: അറ്റകുറ്റപ്പണികൾക്കായി വിമാനങ്ങൾ ഇനി തുർക്കി കന്പനിയിലേക്ക് അയയ്ക്കില്ലെന്ന് എയർ ഇന്ത്യ.
ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ തുർക്കി പാക്കിസ്ഥാന് സൈനികതലത്തിൽ സഹായം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് തുർക്കി കന്പനിയെ ബഹിഷ്കരിക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനം. പൊതുജനവികാരം മാനിച്ചാണ് തുർക്കിഷ് ടെക്നിക് എന്ന കന്പനിയുമായി ബന്ധം അവസാനിപ്പിക്കുന്നതെന്ന് എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസണ് വ്യക്തമാക്കി.
എയർ ഇന്ത്യയുടെ ബോയിംഗ് 777, 787 എന്നീ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളാണ് തുർക്കിഷ് കന്പനി ചെയ്തുവന്നിരുന്നത്. തത്കാലത്തേക്ക് അറ്റകുറ്റപ്പണികൾക്കായി മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, അമേരിക്ക തുടങ്ങിയവയെ ആശ്രയിക്കേണ്ടി വരുമെന്നും എയർ ഇന്ത്യ സിഇഒ അറിയിച്ചു.
ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തിനിടെ പാക്കിസ്ഥാൻ തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രാജ്യവ്യാപകമായി തുർക്കിക്കുമേൽ അനൗദ്യോഗിക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യ- പാക് സംഘർഷം അവസാനിച്ചതിനു പിന്നാലെ രാജ്യത്തെ ഒന്പത് വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവനം നൽകുന്ന തുർക്കിഷ് കന്പനിയായ സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് വ്യോമയാനമന്ത്രാലയം കഴിഞ്ഞമാസം പിൻവലിക്കുകയും ചെയ്തു.