ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല: മോദി
Saturday, May 31, 2025 2:29 AM IST
കാൺപുർ: ഓപ്പറേഷൻ സിന്ദൂറിലൂടെ, തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി രാജ്യം പ്രദർശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം അവസാനിപ്പിക്കുന്നതിനു പാക്കിസ്ഥാൻ യാചിക്കേണ്ടിവരുന്നത് ഇതുമൂലമാണെന്നു പറഞ്ഞ അദ്ദേഹം, ഓപ്പറേഷൻ സിന്ദൂർ പൂർത്തിയായിട്ടില്ലെന്ന് അയൽരാജ്യത്തിനു മുന്നറിയിപ്പു നൽകുകയും ചെയ്തു.
യുപിയിലെ കാൺപുരിൽ 47,600 കോടിരൂപ ചെലവിലുള്ള 15 വികസനപദ്ധതികളുടെ ശിലാസ്ഥാപനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏപ്രിൽ 24നു നിശ്ചയിച്ചിരുന്ന ഉദ്ഘാടനം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വൈകുകയായിരുന്നു. കാൺപുർ സ്വദേശിയായ ശുഭം ദ്വിവേദി ഉൾപ്പെടെ 26 പേരാണ് പഹൽഹാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
പഹൽഗാമിനെക്കുറിച്ച് പരാമർശിച്ചാണു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ""കാൺപുരിന്റെ പുത്രൻ ശുഭം ദ്വിവേദിയും ആ കാട്ടാളത്തത്തിന്റെ ഇരയായി. അദ്ദേഹത്തിന്റെ ഭാര്യയുടെ വേദന നമ്മുടെയും രോഷവും ദുഃഖവും ആയി മാറി.
നമ്മുടെ സഹോദരിമാരുടെയും പെൺകുട്ടികളുടെയും രോഷമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം കണ്ടത്. നൂറുകണക്കിന് മൈൽ പാക്കിസ്ഥാന് ഉള്ളിൽച്ചെന്ന് അവരുടെ ഭീകരകേന്ദ്രങ്ങൾ നമ്മൾ ആക്രമിച്ചു. നമ്മുടെ ബ്രഹ്മോസ് മിസൈല്‍ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയത്-പ്രധാനമന്ത്രി വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം.
ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളില്‍പ്പെട്ട നൂറോളം ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം.