പ്രതിരോധ സംവിധാനങ്ങളുടെ കൈമാറ്റത്തിൽ കാലതാമസമെന്ന് വ്യോമസേനാ മേധാവി
Friday, May 30, 2025 1:40 AM IST
ന്യൂഡൽഹി: കരാറിലൊപ്പിട്ടിട്ടും പ്രതിരോധ സംവിധാനങ്ങളുടെ കൈമാറ്റത്തിൽ കാലതാമസം നേരിടേണ്ടി വരുന്നുവെന്ന് വ്യോമസേനാ മേധാവി അമർ പ്രീത് സിംഗ്.
പ്രതിരോധസംവിധാനങ്ങൾ വാങ്ങുന്നതിൽ സമയപരിധികൾ വലിയ വിഷയമാണെന്നും തന്റെ അനുഭവത്തിൽ ഒരൊറ്റ പദ്ധതി പോലും നിശ്ചയിച്ചിട്ടുള്ള സമയത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അമർ സിംഗ് ന്യൂഡൽഹിയിൽ നടന്ന പൊതുപരിപാടിയിൽ പറഞ്ഞു.
നിശ്ചയിച്ചിട്ടുള്ള സമയത്തിനുള്ളിൽ യുദ്ധസാമഗ്രികൾ ലഭ്യമാകില്ലെന്ന് ഉറപ്പായിട്ടും സേനകൾ കന്പനികളുമായി കരാറിൽ ഒപ്പിടുന്നുവെന്നും സമയപരിധി പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് ഉറപ്പുകൾ നൽകുന്നതെന്നും അമർ സിംഗ് ചോദിച്ചു.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് കന്പനി നിർമിച്ച തേജസ് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറുന്നതിൽ കാലതാമസം നേരിടുന്നതിനെതിരേ മൂന്നു മാസം മുന്പും അമർ സിംഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
83 വിമാനങ്ങൾക്കായി എച്ച്എഎല്ലുമായി 2021ൽ 48,000 കോടി രൂപയുടെ കരാറിലൊപ്പിട്ടിരുന്നെങ്കിലും ഒന്നുപോലും ഇതുവരെ കൈമാറിയിട്ടില്ലെന്ന പശ്ചാത്തലത്തിലായിരുന്നു വിദേശ കന്പനികളടക്കം സമയപരിധി കാത്തുസൂക്ഷിക്കാത്തതിനെ അമർസിംഗ് വിമർശിച്ചത്.
അതിനിടെ, തദ്ദേശീയമായി പ്രതിരോധ സംവിധാനങ്ങൾ നിർമിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യോമസേനാ മേധാവി സൂചിപ്പിച്ചു.
ഉത്പാദനം മാത്രമല്ല രൂപകല്പനയും പൂർണമായും ഇന്ത്യയിലേക്കു മാറണമെന്നും സേനകളും വ്യാവസായിക കന്പനികളുമായി ഒരു വിശ്വാസ്യത ഉടലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.