നെല്ലിന്റെ കുറഞ്ഞ താങ്ങുവില വർധിപ്പിച്ചു
Thursday, May 29, 2025 1:36 AM IST
ന്യൂഡൽഹി: നെല്ലിന്റെ കുറഞ്ഞ താങ്ങുവില മൂന്നു ശതമാനം വർധിപ്പിച്ച് ക്വിന്റലിന് 2,369 രൂപയാക്കി ഉയർത്തി.
നെല്ല്, ചോളം, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി എന്നിവയുൾപ്പെടെ 14 ഖാരിഫ് വിളകൾക്കാണ് പുതിയ താങ്ങുവില പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാന്പത്തികകാര്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മണ്‍സൂണ്‍ പതിവിലും നേരത്തേ എത്തിയത് ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില ഉയർത്താൻ കാരണമായി. രാജ്യത്തിന്റെ മൊത്തം വാർഷിക ഭക്ഷ്യ ഉത്പാദനത്തിന്റെ 50 ശതമാനവും ഖാരിഫ് വിളകളിൽ നിന്നാണു ലഭിക്കുന്നത്. അതിനാൽത്തന്നെ ഈ പ്രഖ്യാപനം ഖാരിഫ് വിളകളുടെ ഉത്പാദനത്തിന് കൂടുതൽ ഉത്തേജനം പകരുമെന്നാണ് കണക്കുകൂട്ടൽ.
സാധാരണ നെല്ലിനും എ ഗ്രേഡ് നെല്ലിനും ക്വിന്റലിന് 69 രൂപ വീതം വർധന വരുത്തി. പയറുവർഗങ്ങളിൽ തുവരയുടെ താങ്ങുവില ക്വിന്റലിന് 450 രൂപ വർധിപ്പിച്ച് 8,000 രൂപയാക്കി.
ഉഴുന്ന് ക്വിന്റലിന് 400 രൂപ വർധിപ്പിച്ച് 7,800 രൂപയും ചെറുപയർ ക്വിന്റലിന് 86 രൂപ വർധിപ്പിച്ച് 8,768 രൂപയുമാക്കി. റാഗിയുടെ താങ്ങുവില ക്വിന്റലിന് 596 രൂപ വർധിപ്പിച്ച് 4,886 രൂപയായും വർധിപ്പിച്ചിട്ടുണ്ട്.
ചോളത്തിന് ക്വിന്റലിന് 175 രൂപ വർധിപ്പിച്ച് 2,400 രൂപയായും ബജ്രയ്ക്ക് ക്വിന്റലിന് 150 രൂപ വർധിപ്പിച്ച് 2,775 രൂപയായും ഉയർത്തിയിട്ടുണ്ട്. 2018-2019 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണു 2025-2026 വർഷത്തെ താങ്ങുവില വർധിപ്പിച്ചത്.