അഞ്ചാം തലമുറ യുദ്ധവിമാന നിർമാണപദ്ധതിക്ക് കേന്ദ്ര അംഗീകാരം
Wednesday, May 28, 2025 2:37 AM IST
സനു സിറിയക്
ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പദ്ധതി രൂപീകരണത്തിന് കേന്ദ്ര പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ (എഎംസിഎ) പദ്ധതിരൂപീകരണത്തിനാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ അംഗീകാരം നൽകിയത്.
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമായ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയാണ് (എഡിഎ) സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി പൂർത്തിയാക്കാൻ ഒരുങ്ങുന്നത്.
വ്യോമ പ്രതിരോധ മേഖലയിൽ സുപ്രധാന ചുവടുവയ്പ് കൈവരിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി പ്രതിരോധ മന്ത്രാലയം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. സ്വകാര്യ കന്പനികൾ പങ്കാളികളാകുന്നതോടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ.
അഞ്ചാം തലമുറ യുദ്ധവിമാനത്തിനാവശ്യമായ എൻജിൻ വികസനമാണ് ഇനി പൂർത്തിയാക്കാനുള്ളത്. സാങ്കേതികവിദ്യ നേരത്തെ സ്വന്തമാക്കിയിരുന്നു. അമേരിക്കയുടെ ജനറൽ ഇലക്ട്രിക് എഫ് 414 എൻജിനും ഫ്രാൻസുമായി സഹകരിച്ച് കൂടുതൽ കാര്യക്ഷമതയുള്ള മറ്റൊരു എൻജിനും വിമാനത്തിൽ ഘടിപ്പിക്കാനാണു പദ്ധതിയിടുന്നത്. ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് വിമാനങ്ങളിൽ ഉപയോഗിക്കുന്ന എൻജിനാണ് എഫ് 414.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പക്കലാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിലവിലുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയും ഈ പട്ടികയിൽ ഇടം പിടിക്കും. അമേരിക്കയുടെ എഫ് 22 റാപ്റ്റർ, എഫ് 35 ലൈറ്റനിംഗ്, റഷ്യയുടെ സുഖോയ് സു 57 , ചൈനയുടെ ജെ20, ജെ 35 തുടങ്ങിയവ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിൽ ഉൾപ്പെടുന്നവയാണ്.
നൂതന റഡാർ സംവിധാനങ്ങളുള്ള ഇവ ശത്രുവിന്റെ കണ്ണിൽപ്പെടില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ഉയർന്ന നിലവാരമുള്ള കംപ്യൂട്ടർ സംവിധാനം, ഇന്ധനക്ഷമത, അമിതവേഗം, കൃത്യതയാർന്ന സെൻസർ സംവിധാനം, ആകാശ പോരാട്ടം തുടങ്ങിയ പ്രത്യേകതകൾ മറ്റു യുദ്ധ വിമാനങ്ങളിൽനിന്നും അഞ്ചാം തലമുറ വിമാനങ്ങളെ വ്യത്യസ്തമാക്കുന്നു.
2024 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎയ്ക്ക് അംഗീകാരം നൽകിയത്. 15,000 കോടി രൂപയാണ് ഇതിന്റെ നിർമാണത്തിന് കണക്കാക്കുന്ന ചെലവ്.