ചരമവാർഷിക ദിനത്തിലും നെഹ്റുവിനെതിരേ ഒളിയന്പെയ്ത് പ്രധാനമന്ത്രി മോദി
Wednesday, May 28, 2025 2:36 AM IST
ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 61-ാം ചരമവാർഷികദിനത്തിൽ പോലും അദ്ദേഹത്തിനെതിരേ ഒളിയന്പെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്തെ ചില നയതന്ത്ര നിലപാടുകൾ രാജ്യത്തിനു തിരിച്ചടിയായെന്ന് പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമർശനം.
1947ലെ കാഷ്മീർ വിഷയത്തിലും 1960ലെ സിന്ദു നദീജല കരാറിലും ഇന്ത്യ സ്വീകരിച്ച നിലപാടുകളെ നെഹ്റുവിന്റെ പേരു പറയാതെയാണ് ഗുജറാത്തിലെ ഗാന്ധിനഗറിൽ നടത്തിയ പ്രസംഗത്തിൽ മോദി വിമർശിച്ചത്.
സിന്ദു നദീജല കരാർ മോശമായി ചർച്ച ചെയ്യപ്പെട്ടതാണെന്നും കാഷ്മീരിലെ ഡാമുകളിൽനിന്ന് ചെളി നീക്കം ചെയ്യാൻ പോലും അനുവദിക്കാത്ത വ്യവസ്ഥ അതിലുണ്ടെന്നും മോദി പറഞ്ഞു.
1947ൽ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ഉപദേശം സ്വീകരിക്കുകയായിരുന്നെങ്കിൽ രാജ്യം ഇന്നു നേരിടുന്ന തീവ്രവാദ ഭീഷണികൾ ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും മോദി കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനുവേണ്ടി കാഷ്മീരിലേക്ക് നുഴഞ്ഞുകയറിയ മുജാഹിദീനുകളെ പട്ടേലിന്റെ ഉപദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നെങ്കിൽ 75 വർഷമായി ഇന്ത്യ അഭിമുഖീകരിക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് മോദി പറഞ്ഞു.
പാക് അധിനിവേശ കാഷ്മീർ തിരിച്ചുപിടിക്കാതെ സൈനിക നടപടി അവസാനിപ്പിക്കേണ്ടതില്ലെന്ന പട്ടേലിന്റെ വാദം അവഗണിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, നെഹ്റുവിന്റെ ചരമവാർഷികദിനത്തിലും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് രാജ്യത്തെ ഗുരുതര വിഷയങ്ങളിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ദയനീയ ശ്രമമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് തിരിച്ചടിച്ചു.