മാസപ്പടി കേസ് : കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എസ്എഫ്ഐഒ ലംഘിച്ചെന്നു ഡൽഹി ഹൈക്കോടതി
Thursday, May 29, 2025 12:19 AM IST
ന്യൂഡൽഹി: മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡിനെതിരേ (സിഎംആർഎൽ) വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കില്ലെന്ന് അന്വേഷണ ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) വാക്കാൽ ഉറപ്പ് നൽകിയിരുന്നതായി ഡൽഹി ഹൈക്കോടതി.
മുതിർന്ന അഭിഭാഷകർ നൽകുന്ന ഉറപ്പുകൾ കോടതി മുഖവിലയ്ക്കെടുക്കാറുണ്ടെന്നും കേസ് പരിഗണിക്കവേ ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദ് വ്യക്തമാക്കി.
സിഎംആർഎല്ലിന് എതിരായ കേന്ദ്ര ഏജൻസി അന്വേഷണത്തിന്റെ നിയമസാധുത ആദ്യം ചോദ്യം ചെയ്തത് ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിന് മുന്നിലായിരുന്നു.
വിഷയത്തിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നതുവരെ കേസിലെ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിക്കില്ലെന്ന് എസ്എഫ്ഐഒ ഈ ബെഞ്ചിന് മുന്പാകെ വാക്കാൽ ഉറപ്പ് നൽകിയിരുന്നതായാണ് സിഎംആർഎല്ലിന്റെ വാദം. എന്നാൽ തങ്ങൾ ഇത്തരമൊരു ഉറപ്പ് നൽകിയിരുന്നില്ലെന്ന് കേസ് പരിഗണിച്ച മറ്റൊരു ബെഞ്ചിന്റെ മുന്നിൽ എസ്എഫ്ഐഒ വ്യക്തമാക്കി. തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ജസ്റ്റീസ് സുബ്രഹ്മണ്യത്തിന്റെ ബെഞ്ചിന് മുന്നിൽ കേസിൽ വീണ്ടും വാദം കേട്ടപ്പോഴാണ് ഇത്തരമൊരു ഉറപ്പ് എസ്എഫ്ഐഒ നൽകിയതായി ജഡ്ജി വ്യക്തമാക്കിയത്.
എന്തുകൊണ്ട് ഉറപ്പ് നൽകിയിട്ട് അതു പാലിച്ചില്ലെന്ന് വ്യക്തമാക്കാനും അന്വേഷണ ഏജൻസിയോട് കോടതി നിർദേശിച്ചു. എസ്എഫ്ഐഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി നിലവിലെ ബെഞ്ച് മുന്പാകെ ഹർജി പരിഗണിക്കണമെന്ന ശിപാർശയോടെ കേസ് വീണ്ടും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കൈമാറി. ഏതു ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരിക്കും തീരുമാനിക്കുക. അതേസമയം കേന്ദ്ര ഏജൻസിയുടെ അന്വേഷണം തുടരും.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ പ്രധാന ഹർജിയിൽ വീണ്ടും വാദം കേൾക്കുന്നത് ഹൈക്കോടതി നേരത്തേ ജൂലൈയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇതിനുപിന്നാലെ കേന്ദ്ര കന്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒയ്ക്ക് പ്രോസിക്യൂഷന് അനുമതി നൽകുകയും രണ്ടാം കുറ്റപത്രം സമർപ്പിക്കാൻ എസ്എഫ്ഐഒ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിഎംആർഎൽ അടിയന്തര ഇടപെടൽ തേടി വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.