മണിപ്പുരിൽ സർക്കാർ രൂപീകരണത്തിനു ബിജെപി നീക്കം
Thursday, May 29, 2025 1:36 AM IST
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സർക്കാർ രൂപീകരിക്കാൻ ബിജെപി നേതൃത്വത്തിൽ ശ്രമം. അടുത്തിടെ നടന്ന സിറോയ് ലില്ലി ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യുന്നതിനായി മാധ്യമപ്രവർത്തകരെ കൊണ്ടുപോയ മണിപ്പുര്‍ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷൻ ബസില്‍നിന്നു മണിപ്പുര്‍ എന്ന വാക്ക് മറച്ചുവച്ചതിനെതിരേ പ്രതിഷേധം തുടരുന്നതിനിടെയാണു രാഷ്ട്രീയനീക്കം.
മൊത്തം 44 എംഎൽഎമാർ സർക്കാർ രൂപീകരണത്തിന് ഒപ്പമുണ്ടെന്നു ഗവർണർ അജയ് കുമാർ ബല്ലയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ബിജെപി എംഎൽഎ തോക്ചോം രാധേശ്യാം സിംഗ് പറഞ്ഞു. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒന്‍പത് എംഎൽഎമാർ രാധേശ്യാമിന് ഒപ്പമുണ്ടായിരുന്നു.
ജനഹിതം മാനിച്ച് സർക്കാർ രൂപീകരണത്തിന് എംഎൽഎമാർ സന്നദ്ധരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ഗവർണറുടെ ശ്രദ്ധയിൽപെടുത്തി. പരിഹാര മാർഗങ്ങളും സംസാരിച്ചു. വിശദപരിശോധനയ്ക്കുശേഷം സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവർണർ ഉറപ്പ് നൽകി- അദ്ദേഹം പറഞ്ഞു.
സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമോയെന്ന ചോദ്യത്തിനു ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി. സർക്കാർ രൂപീകരണത്തിനു സംസ്ഥാന ബിജെപി സജ്ജരുമാണ്. സ്പീക്കർ സത്യബ്രത ഇതിനകം ഓരോ എംഎൽഎയുമായി സംസാരിച്ചുകഴിഞ്ഞു.
സർക്കാർ രൂപീകരണത്തെ ആരും എതിർക്കുന്നില്ല. ജനത അതുപോലെ ദുരിതത്തിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടുവർഷം കോവിഡിനെത്തുടർന്ന് നഷ്ടമായി. ഇത്തവണ സംഘർഷം മൂലവും അത്രയുംകാലം നഷ്ട്ടപ്പെട്ടു- രാധേശ്യാം പറഞ്ഞു.
ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിൽ
ബിജെപി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ രാജിയെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ സംസ്ഥാനത്തു രാഷ്ട്രപതി ഭരണമാണ്. 2023 മേയ് മുതൽ തുടങ്ങിയ സംഘർഷം അവസാനിപ്പിക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്ന വിമർശനമാണു രാജിയിലേക്കു നയിച്ചത്.
60 അംഗ മണിപ്പുർ നിയമസഭയിൽ ഒരു എംഎൽഎയുടെ നിര്യാണം മൂലം 59 എംഎൽഎമാരാണ് ഇപ്പോഴുള്ളത്. ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് 32 മെയ്തെയ് എംഎൽഎമാരുടെ പിന്തുണയുണ്ട്. മൂന്ന് മണിപ്പുരി മുസ്ലിം എംഎൽഎമാരും ഒന്‍പത് നാഗ എംഎൽഎമാരും ഉൾപ്പെടെ മുന്നണിക്ക് 44 അംഗങ്ങളുടെ പിന്തുണയുണ്ട്.
കോൺഗ്രസിനുള്ള അഞ്ച് എംഎൽഎമാരും മെയ്തെയ്കളാണ്. അവശേഷിച്ച് പത്ത് കുക്കി എംഎൽഎമാരിൽ ഏഴുപേർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിലാണു വിജയിച്ചത്. രണ്ടു പേർ കുക്കി പീപ്പിൾസ് സഖ്യത്തിന്റെ പ്രതിനിധികളും. ഒരാൾ സ്വതന്ത്രനാണ്.