കടബാധ്യത: ഒരു കുടുംബത്തിലെ ഏഴു പേര് ജീവനൊടുക്കി
Wednesday, May 28, 2025 1:07 AM IST
ചണ്ഡീഗഡ്: കടബാധ്യതയെത്തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുലയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ ജീവനൊടുക്കി. പ്രവീണ്‍ മിത്തല്‍ (42), ഇയാളുടെ ഭാര്യ, മൂന്നു മക്കൾ, പ്രായമായ മാതാപിതാക്കൾ എന്നിവരെയാണ് കാറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
പഞ്ച്കുലയിലെ റെസിഡന്‍ഷല്‍ ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. ഉത്തരാഖണ്ഡ് രജിസ്ട്രേഷന് കാറായതിനാല്‍ എന്താണ് വാഹനം ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് പ്രദേശവാസികളായ രണ്ടുപേര്‍ പുറത്തുനിന്നിരുന്ന മിത്തലിനോടു ചോദിച്ചു.
ബാഗേശ്വര്‍ ധാമില്‍ പോയിവരികയാണെന്നും താമസിക്കാന്‍ സ്ഥലം കിട്ടാതിരുന്നതുകൊണ്ട് ഇവിടെ നിര്‍ത്തിയിട്ടതാണെന്നും മിത്തല്‍ മറുപടി പറഞ്ഞു. മാര്‍ക്കറ്റിനടുത്തേക്ക് കാര്‍ മാറ്റിയിടാന്‍ ഇവര്‍ മിത്തലിനോട് ആവശ്യപ്പെട്ടു.
കാര്‍ നീക്കിയിടാനായി മിത്തല്‍ എഴുന്നേറ്റപ്പോള്‍ പന്തികേട് തോന്നിയ ഇവര്‍ കാര്‍ പരിശോധിച്ചപ്പോഴാണ് ആറുപേര്‍ ഛര്‍ദിച്ച് അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
കാറില്‍നിന്ന് പ്രവീണ്‍ മിത്തല്‍ എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കടം കാരണമാണ് ജീവനൊടുക്കുന്നത്, ബന്ധുവായ സന്ധീപ് അഗര്‍വാള്‍ ഞങ്ങള്‍ക്കു വേണ്ടി അന്ത്യകര്‍മങ്ങള്‍ ചെയ്യണം എന്നടക്കം കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു.
മിത്തലിന് ഏകദേശം 20 കോടി രൂപയുടെ കടമുണ്ടായിരുന്നു എന്നാണ് ബന്ധു പോലീസിന് നല്‍കിയിരിക്കുന്ന വിവരം.