പാഴ്സൽ ബോംബ് കൊലപാതകം; ഒഡിഷ കോളജ് അധ്യാപകനു ജീവപര്യന്തം
Thursday, May 29, 2025 12:19 AM IST
ഭൂവനേശ്വർ: വിവാഹസമ്മാനമായി പാഴ്സൽ ബോംബ് അയച്ച് വരൻ ഉൾപ്പെടെ രണ്ടുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒഡിഷയിലെ കോളജ് അധ്യാപന് ജീവപര്യന്തം ശിക്ഷ.
ഒഡീഷയിലെ ജ്യോതിവികാസ് കോളജ് ഇംഗ്ലീഷ് അധ്യാപകൻ പുഞ്ചിലാല്‍ മെഹെറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2018 ഫെബ്രുവരി 23നു പട്നാഘട്ടില്‍ പാര്‍സല്‍ ബോംബ് പൊട്ടിത്തെറിച്ച് സോഫ്റ്റ്വേർ എൻജിനീയർ സൗമ്യ ശേഖറും ബന്ധുവായ 85 വയസ്സുകാരിയും കൊല്ലപ്പെട്ട കേസിലാണു ശിക്ഷ. സൗമ്യ ശേഖറിന്റെ ഭാര്യ റീമയ്ക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
സൗമ്യ ശേഖറിന്റെ അമ്മയുടെ സഹപ്രവർത്തകനായ പുഞ്ചിലാൽ ജോലിക്കയറ്റം സംബന്ധിച്ച അഭിപ്രായ ഭിന്നതയെത്തുടർന്നാണ് കൊടുംക്രൂരതയ്ക്കു മുതിർന്നത്. രാജ്യത്തെ ആദ്യത്തെ പാര്‍സല്‍ ബോംബ് കേസ് എന്ന നിലയിൽ സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.