നീറ്റ് പിജി: ഹർജികളിൽ അടിയന്തര വാദം കേൾക്കുമെന്ന് സുപ്രീംകോടതി
Wednesday, May 28, 2025 2:37 AM IST
ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ് പിജി പരീക്ഷ രണ്ടു ഷിഫ്റ്റായി നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡിന്റെ (എൻബിഇ) തീരുമാനത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി.
ഒന്നോ രണ്ടോ ദിവസത്തിനകം ഹർജി കേൾക്കാമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുൾപ്പെട്ട ബെഞ്ച് ഇന്നലെ ഹർജിക്കാരോട് പറഞ്ഞു.
ജൂണ്‍ 15ന് പരീക്ഷ നടത്തി ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്നതിനാലാണു ഹർജി അടിയന്തരമായി പരിഗണിക്കുന്നത്. വിഷയത്തിൽ എൻബിഇ, ദേശീയ മെഡിക്കൽ കൗണ്‍സിൽ, ആരോഗ്യമന്ത്രാലയം എന്നിവയുടെ മറുപടി സുപ്രീംകോടതി തേടിയിട്ടുണ്ട്.
രണ്ടു ഷിഫ്റ്റായി പരീക്ഷ നടത്തുന്നത് ഉദ്യോഗാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കുമെന്നും ഫലത്തെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പരീക്ഷ രണ്ടു ഷിഫ്റ്റായി നടത്തുന്പോൾ ചോദ്യങ്ങളുടെ ആധികാരികതയെ ബാധിച്ചേക്കാം.
രണ്ടു ഷിഫ്റ്റുകളിലും രണ്ടു സെറ്റ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഇതു വിദ്യാർഥികൾക്കിടയിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഹർജിക്കാർ പറയുന്നു. എന്നാൽ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനും സാങ്കേതികസൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമാണെന്നാണ് അധികൃതരുടെ വിശദീകരണം. ജൂണ്‍ രണ്ടിനാണ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറങ്ങുന്നത്.