"പാക് അധിനിവേശ കാഷ്മീരിലെ ജനങ്ങൾ സ്വമേധയാ ഇന്ത്യയിലേക്കു മടങ്ങും'; രാജ്നാഥ് സിംഗ്
Friday, May 30, 2025 1:40 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനെതിരേ വീണ്ടും നിലപാടു കടുപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പാക് അധിനിവേശ കാഷ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗമാണെന്നും അവർ സ്വമേധയാ ഇന്ത്യയിലേക്കു കടന്നുവരുന്ന ദിവസം വിദൂരമല്ലെന്നും സിഐഐ ഉച്ചകോടിയിൽ പ്രസംഗിക്കവെ രാജ്നാഥ് സിംഗ് വ്യക്തമാക്കി. പാക്കിസ്ഥാനുമായി ഇന്ത്യ ഇനി നടത്തുന്ന ചർച്ചകൾ തീവ്രവാദത്തിനെതിരേയും പാക് അധിനിവേശ കാഷ്മീരിനെപ്പറ്റിയും മാത്രമായിരിക്കും.
ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഇന്നു നമ്മളിൽനിന്ന് വേർപിരിഞ്ഞിരിക്കുന്ന നമ്മുടെ സഹോദരങ്ങൾ ഒരു ദിവസം സ്വമേധയാ ഇന്ത്യയിലേക്കു തിരിച്ചുവരും. ഭീകരവാദത്തിനെതിരേയുള്ള തിരിച്ചടി ചെറുതല്ല. പാക്കിസ്ഥാൻ അതു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് ആവർത്തിച്ചു.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി പത്തു വർഷം മുന്പ് 1000 കോടി രൂപയിൽ താഴെയായിരുന്നുവെങ്കിൽ ഇപ്പോഴതു 23,500 കോടി എന്ന റെക്കോർഡ് തുകയിൽ എത്തിയതായും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ ഇന്ന് സ്വന്തമായി യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും നിർമിക്കുക മാത്രമല്ല പുതിയ കാലത്തെ യുദ്ധ സാങ്കേതികവിദ്യക്കായി തയാറെടുക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. "ഓപ്പറേഷൻ സിന്ദൂറി'ലൂടെ ഇന്ത്യയുടെ സൈനിക സാങ്കേതികമികവ് ലോകം മുഴുവൻ അദ്ഭുതത്തോടെ വീക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.