മംഗളൂരുവിൽ വീടുകൾക്കുമേൽ മണ്ണിടിഞ്ഞു വീണു കുട്ടികളടക്കം നാലുപേർ മരിച്ചു
Saturday, May 31, 2025 2:29 AM IST
മംഗളൂരു: മംഗളൂരുവിൽ രണ്ടിടങ്ങളിലായി വീടുകൾക്കുമേൽ മണ്ണിടിഞ്ഞുവീണ് മൂന്നു കുട്ടികളടക്കം നാലുപേർ മരിച്ചു.
ഉള്ളാൾ മൊണ്ടേപ്പദവിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58), ഇവരുടെ മകൻ സീതാറാമിന്റെ മക്കളായ ആര്യൻ (മൂന്ന്), ആരുഷ് (രണ്ട്) എന്നിവരാണു മരിച്ചത്.
കുട്ടികളുടെ അമ്മ അശ്വിനിക്ക് ഗുരുതരമായി പരിക്കേറ്റു. ദേർലക്കട്ടെയ്ക്കു സമീപം ബെല്ലുഗ്രാമയിൽ മറ്റൊരു വീടിനുമേൽ കുന്നിടിഞ്ഞുവീണുണ്ടായ അപകടത്തിൽ ആറുവയസുകാരി നയീമയാണു മരിച്ചത്.
ഇന്നലെ പുലർച്ചെ ഒരുമണിയോടെയുണ്ടായ മണ്ണിടിച്ചിലിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട അശ്വിനിയെയും മക്കളെയും 11 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ആര്യൻ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
ഇളയ കുട്ടി ആരുഷിനെ മാറോടു ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ പുറത്തെടുത്തത്. കുട്ടികളെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് അശ്വിനി വിളിച്ചുപറയുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
ഒരു കുട്ടിയുടെ ശബ്ദവും പുറത്തു കേട്ടിരുന്നു. എന്നാൽ കനത്ത മഴയും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തനങ്ങൾ പലതവണ തടസപ്പെടുകയായിരുന്നു. കാന്തപ്പ പൂജാരി, മകൻ സീതാറാം എന്നിവർക്കും പരിക്കേറ്റു.
ബെല്ലുഗ്രാമയിലെ നൗഷാദിന്റെ വീടിനു സമീപമുള്ള കുന്നിന്റെ ഒരു ഭാഗവും നേരത്തേ കുന്നിടിച്ച ഭാഗത്തെ പാർശ്വഭിത്തിയും വീടിനു മുകളിലേക്ക് പതിച്ചുണ്ടായ അപകടത്തിലാണ് മകൾ നയീമ മരിച്ചത്.
വീടിന്റെ കിടപ്പുമുറിയുടെ ജനാല തകർന്ന് മണ്ണും കല്ലുകളും ഉറങ്ങിക്കിടന്ന പെൺകുഞ്ഞിനുമേൽ പതിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.