നീറ്റ് പിജി: ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി
Saturday, May 31, 2025 2:29 AM IST
ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പിജി രണ്ട് ഷിഫ്റ്റിൽ നടത്താനുള്ള ദേശീയ പരീക്ഷ ബോർഡിന്റെ (എൻബിഇ) തീരുമാനം സുപ്രീംകോടതി വിലക്കി.
സുതാര്യത ഉറപ്പാക്കിക്കൊണ്ട് ഒറ്റ ഷിഫ്റ്റിൽ തന്നെ പരീക്ഷ നടത്താൻ എൻബിഇയോട് ജസ്റ്റീസുമാരായ വിക്രം നാഥ്, സഞ്ജയ് കുമാർ, എൻ.വി.അഞ്ജരിയ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ജൂണ്‍ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ഇനിയും സമയം ബാക്കിയുണ്ടെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ പരീക്ഷാകേന്ദ്രങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി ജൂണ്‍ 15 ന് രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ടു തവണയായി പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്.
രണ്ട് ഷിഫ്റ്റുകളിലായി രണ്ട് ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തുന്പോൾ അതിന് ഏക സ്വഭാവവും തുല്യതയും ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരീക്ഷാ ബോർഡിന്റെ തീരുമാനം കോടതി റദ്ദാക്കിയത്. രണ്ട് ചോദ്യപേപ്പറുകൾ ഒരേപോലെ ബുദ്ധിമുട്ടേറിയതോ എളുപ്പമോ ആണെന്നു പറയാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
മതിയായ കേന്ദ്രങ്ങളുടെ അഭാവം നിമിത്തമാണ് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുന്നത് എന്നായിരുന്നു പരീക്ഷാ ബോർഡിന്റെ വാദം. പരീക്ഷാ നടത്തിപ്പിൽ സുപ്രീംകോടതിയുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ പരീക്ഷ റദ്ദാക്കപ്പെടുന്നതിനും പ്രവേശന നടപടികൾ വയ്ക്കുന്നതിനും കാരണമാകുമെന്ന് എൻബിഇ കോടതിയിൽ വ്യക്തമാക്കി.
ഇതോടൊപ്പം വിരലിലെണ്ണാവുന്ന വിദ്യാർഥികൾ മാത്രമാണ് ഇപ്പോൾ കോടതിയെ സമീപിച്ചതെന്നും പരീക്ഷാ ബോർഡ് വാദിച്ചു. എന്നാൽ മികച്ച സാങ്കേതികവിദ്യയുള്ള രാജ്യത്ത് മതിയായ പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു. ഇതിലും കൂടുതൽ വിദ്യാർഥികൾ നീറ്റ് യുജി പരീക്ഷ എഴുതിയിട്ടില്ലേ എന്നും കോടതി ചോദിച്ചു.
ഒരു ഷിഫ്റ്റിൽ പരീക്ഷ നടത്താൻ 900ലധികം കേന്ദ്രങ്ങൾ അധികം ക്രമീകരിക്കേണ്ടി വരുമെന്നാണ് പരീക്ഷാ ബോർഡ് വ്യക്തമാക്കിയത്.
ജൂണ്‍ 15നു മുന്‍പ് ഇതു സാധ്യമല്ലെന്നും അവർ കോടതിയിൽ പറഞ്ഞു. എന്നാൽ, ഇത്തരമൊരു സാഹചര്യമുണ്ടായാൽ പരീക്ഷ വേണമെങ്കിൽ മാറ്റിവയ്ക്കാമെന്നു കോടതി നിർദേശിച്ചു.
സമാനകാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷവും രണ്ട് ഷിഫ്റ്റ് ആയിട്ടായിരുന്നു നീറ്റ് പിജി പരീക്ഷ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു.
കഴിഞ്ഞ തവണത്തെ പരീക്ഷയിൽ തങ്ങളുടെ മാർക്കുകൾ ആൻസർ കീയുമായി പൊരുത്തപ്പെടുന്നില്ലെന്ന ആരോപണം വിദ്യാർഥികൾ ഉന്നയിച്ചിരുന്നു. ചോദ്യങ്ങളുടെ സങ്കീർണത ഒരേ രീതിയിൽ ആയിരുന്നില്ലെന്നും ആരോപണമുണ്ടായി.