പാക് അനുകൂല നിലപാട് തിരുത്തി കൊളംബിയ
Sunday, June 1, 2025 2:34 AM IST
ബൊഗോട്ട: ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സര്വകക്ഷിപ്രതിനിധിസംഘത്തിന്റെ ഇടപെടലിൽ പാക് അനുകൂല നിലപാട് തിരുത്തി കൊളംബിയ. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് പൗരന്മാർക്ക് അനുശോചനം അറിയിച്ചുള്ള പ്രസ്താവന കൊളംബിയ പിൻവലിച്ചു.
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ഇസ്ലാമാബാദ് പിന്തുണ നൽകുന്നതായി പ്രതിനിധിസംഘം ബോധ്യപ്പെടുത്തിയതിനു പിന്നാലെയാണ ു കൊളംബിയയുടെ നിലപാടുമാറ്റം. കൊളംബിയ വിദേശകാര്യ ഉപമന്ത്രി റോസ യൊലാൻഡ വില്ലാവിസെൻസിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ബൊഗോട്ട പ്രസ്താവന പിൻവലിച്ചതായി ശശി തരൂർ എംപി അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി, ഒൻപതംഗ പ്രതിനിധി സംഘം കൊളംബിയയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനിലെ ഭീകരവാദകേന്ദ്രങ്ങൾക്കുനേരേ ഇന്ത്യ നടത്തിയ നടപടിയും ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത രാജ്യത്തിന്റെ നിലപാടും പ്രതിനിധിസംഘം വിശദീകരിച്ചു. ""പ്രസ്താവന പിൻവലിച്ചതായും ഇന്ത്യയെ പിന്തുണയ്ക്കുന്നതായും മന്ത്രി എനിക്ക് ഉറപ്പുനൽകി''- തരൂർ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യൻ പ്രതിനിധി സംഘം ബൊഗോട്ടയിൽ ചേംബർ ഓഫ് റെപ്രസെന്റേറ്റീവ്സ് സെക്കൻഡ് കമ്മീഷൻ പ്രസിഡന്റ് അലക്സാന്ദ്രോ ടോറോ (ഇന്ത്യയുടെ വിദേശകാര്യ പാർലമെന്ററി കമ്മിറ്റിക്ക് തുല്യം), ചേംബർ ഓഫ് റെപ്രസെ ന്റേറ്റീവ്സ് പ്രസിഡന്റ് റൗൾ സലാമാങ്ക (ലോക്സഭാ സ്പീക്കറിന് തുല്യം) എന്നിവരുമായും കൂടിക്കാഴ്ച നടത്തി. കൊളംബിയ കൗൺസിൽ ഫോർ ഇന്റർനാഷണൽ റിലേഷൻസിന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഗയാന, പനാമ എന്നിവിടങ്ങൾ സന്ദർശിച്ചതിനുശേഷമാണ് പ്രതിനിധിസംഘം കൊളംബിയയിൽ എത്തിയത്.
തേജസ്വി സൂര്യ (ബിജെപി), ഭുവനേശ്വർ കലിത (ബിജെപി), മിലിന്ദ് ദേവ്റ (ശിവസേന), ശാംഭവി (എൽജെപി), ജി.എം. ഹരീഷ് ബാലയോഗി (ടിഡിപി), യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
കൊളംബിയയിൽനിന്നു പ്രതിനിധിസംഘം ബ്രസീലിലേക്കാണ് പോകുന്നത്.