ഹസീനയുടെ വിചാരണ തുടങ്ങി
Monday, June 2, 2025 2:07 AM IST
ധാക്ക: വിദ്യാർഥിപ്രക്ഷോഭത്തിൽ ഇന്ത്യയിലേക്കു പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ വിചാരണ ബംഗ്ലാദേശിൽ ആരംഭിച്ചു. ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിൽ ഹസീനയ്ക്കെതിരേ ഇന്നലെ കുറ്റപത്രം സമർപ്പിച്ചു. 1971ലെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പാക്കിസ്ഥാൻ സേന നടത്തിയ വംശീയ ഉന്മൂലനം അന്വേഷിക്കാൻ 2009ൽ ബംഗ്ലാ സർക്കാർ രൂപവത്കരിച്ച കോടതിയാണിത്.
കഴിഞ്ഞവർഷത്തെ വിദ്യാർഥിപ്രക്ഷോഭത്തിൽ 1500 പേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികൾ ഹസീനയും കൂട്ടുപ്രതികളായ മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമാൽ, പോലീസ് മേധാവി ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരുമാണെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഹസീനയ്ക്കും അസദുസ്മാനുമെതിരേ കോടതി പുതിയ അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചു. ചൗധരി നേരത്തേ പോലീസ് കസ്റ്റഡിയിലായിരുന്നു.
വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്താൻ സുരക്ഷാസേനയ്ക്കും തന്റെ അവാമി ലീഗ് പാർട്ടിക്കും ഹസീന നേരിട്ടു നിർദേശം നല്കിയെന്നും കുറ്റപത്രത്തിലുണ്ട്. വിദ്യാർഥിപ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാൻ പറ്റാതായ ഹസീന കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു.
മുജിബ് റഹ്മാനില്ലാത്ത നോട്ടിറങ്ങി
ബംഗ്ലാദേശ് സ്ഥാപകപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രമില്ലാത്ത കറൻസി നോട്ടുകൾ പുറത്തിറങ്ങി. വിദ്യാർഥി പ്രക്ഷോഭത്തിൽ ഷേഖ് ഹസീന ഭരണകൂടം നിലംപൊത്തിയതിനു പിന്നാലെ പ്രഫ. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഇടക്കാല സർക്കാരാണ് പുതിയ നോട്ടിറക്കാൻ തീരുമാനിച്ചത്. ഹസീനയുടെ പിതാവാണു മുജിബുർ റഹ്മാൻ.
1971ൽ പാക്കിസ്ഥാനിൽനിന്നു ബംഗ്ലാദേശിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത മുജിബുർ റഹ്മാന്റെ ചിത്രമുള്ള നോട്ടുകൾ മാത്രമേ ഇതുവരെ ബംഗ്ലാദേശിൽ ഇറങ്ങിയിട്ടുള്ളൂ. പുതിയ നോട്ടുകളിൽ ഒരു മനുഷ്യന്റെയും ചിത്രമില്ല. പകരം, ചരിത്രസ്മാരകങ്ങളും ഭൂപ്രകൃതിയുമാണ് ഉൾപ്പെടുത്തിരിക്കുന്നത്. ഹിന്ദു-ബുദ്ധമത ക്ഷേത്രങ്ങൾ, ബ്രിട്ടീഷ് കാലത്തുണ്ടായ ക്ഷാമത്തെക്കുറിച്ചുള്ള പെയിന്റിംഗ് തുടങ്ങിയവ പുതിയ നോട്ടുകളിൽ കാണാം. മുജിബുർ റഹ്മാന്റെ ചിത്രമുള്ള നോട്ടുകൾ പിൻവലിച്ചിട്ടില്ല. ഇവയും ഉപയോഗിക്കാം.
ജമാത്ത് ഇ ഇസ്ലാമിയുടെ നിരോധനം നീക്കി
ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക പാർട്ടിയായ ജമാത്ത് ഇ ഇസ്ലാമിയുടെ നിരോധനം സുപ്രീംകോടതി നീക്കി. പാർട്ടിയുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാനുള്ള നടപടികളെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു.
2013ലാണ് ഹൈക്കോടതി പാർട്ടിയെ നിരോധിച്ചത്. ഷേഖ് ഹസീനയുടെ ഭരണം അവസാനിച്ചശേഷം പാർട്ടി നേതാക്കൾ നിരോധനം പിൻവലിക്കാൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.