ഭക്ഷണപ്പൊതി വാങ്ങാൻ പോയ ജനങ്ങൾക്കു നേരേ ഇസ്രേലി വെടിവയ്പ്; 27 പേർ കൊല്ലപ്പെട്ടു
Wednesday, June 4, 2025 1:21 AM IST
റാഫാ: ഗാസയിൽ സഹായവിതരണ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ജനങ്ങൾക്കു നേരേ ഇസ്രയേലിന്റെ വെടിവയ്പ്. ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു.
മൂന്നു ദിവസത്തിനുള്ളിൽ ഇത്തരത്തിലെ മൂന്നാമത്തെ സംഭവമാണിത്. നിശ്ചിത പാത വിട്ടു മുന്നോട്ടു വന്ന ആളുകൾക്കുനേരേയാണ് വെടിയുതിർത്തതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
ഇന്നലെ പ്രാദേശിക സമയം പുലർച്ചെ നാലോടെയാണു വെടിവയ്പുണ്ടായത്. 184 പേർക്കു പരിക്കേറ്റു. 27 പേർ കൊല്ലപ്പെട്ടതിന്റെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ വക്താവ് ജെറമി ലോറൻസ് ജനീവയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കൊല്ലപ്പെട്ടവരിൽ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമുണ്ട്.
ഇസ്രയേൽ-യുഎസ് പിന്തുണയുള്ള ഗാസ ഹൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഇസ്രേലി സൈനിക മേഖലകൾക്കുള്ളിൽ സഹായവിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചതിനു ശേഷമാണ് വെടിവയ്പുകൾ.
ഈ സംവിധാനത്തെ യുഎൻ എതിർത്തു. ഗാസയിലെ പട്ടിണിക്ക് പുതിയ സംവിധാനം പരിഹാരമല്ലന്ന് യുഎൻ പ്രസ്താവനയിൽ പറഞ്ഞു.