വെടിനിർത്തൽ പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്
Monday, June 2, 2025 2:07 AM IST
കയ്റോ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അമേരിക്ക മുന്നോട്ടുവച്ച പദ്ധതി ഹമാസ് ഭീകരർ ഭാഗികമായി അംഗീകരിച്ചു.
പദ്ധതിയിൽ നിർദേശിക്കുന്നതു പോലെ, ജീവനുള്ള ബന്ദികളിൽ 10 പേരെയും മരണപ്പെട്ടവരിൽ 18 പേരുടെ മൃതദേഹങ്ങളും വിട്ടുനൽകാൻ തയാറാണെന്നു ഹമാസ് അറിയിച്ചു. എന്നാൽ ഗാസയിൽ സ്ഥിരം വെടിനിർത്തലിനു നടപടികളുണ്ടാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അവതരിപ്പിച്ച പദ്ധതി ഇസ്രയേൽ അംഗീകരിച്ചിരുന്നു.
ഇസ്രേലി ജയിലുകളിലുള്ള 1236 പലസ്തീൻ തടവുകാരുടെ മോചനം, ഇസ്രയേലിന്റെ പക്കലുള്ള 180 പലസ്തീൻ മൃതദേഹങ്ങൾ വിട്ടുനല്‍കൽ, ഗാസയിൽ സഹായവസ്തുക്കളുടെ വിതരണം ഉറപ്പാക്കൽ എന്നീ കാര്യങ്ങളും പദ്ധതിയിൽ നിർദേശിക്കുന്നുണ്ട്.
എന്നാൽ, യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള നിർദേശംകൂടി വേണമെന്നാണ് ഔദ്യോഗിക പ്രതികരണത്തിൽ ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയിൽ വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കണം, ആശുപത്രികളും സ്കൂളുകളും പുനർനിർമിക്കാനുള്ള സാമഗ്രികൾ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹമാസ് ഉന്നയിച്ചിട്ടുണ്ട്.