ഇന്ത്യയുമായുള്ള സംഘർഷം: പാക് സംഘം വിശദീകരണവുമായി വിദേശത്തേക്ക്
Tuesday, June 3, 2025 2:04 AM IST
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷത്തെക്കുറിച്ച് വിശദീകരിക്കാൻ മൂന്നു മുൻ വിദേശകാര്യമന്ത്രിമാർ ഉൾപ്പെടുന്ന ഉന്നതസംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയച്ച് പാക്കിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യ സർവകക്ഷി സംഘത്തെ അയച്ചതോടെയാണ് പാക് നീക്കം.
33 രാജ്യങ്ങളിലേക്കായി ഇന്ത്യ നിയോഗിച്ച ഏഴ് പ്രതിനിധിസംഘങ്ങൾ പര്യടനം തുടരുകയാണ്. കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ യുഎസിലുണ്ട്.
ഇന്നലെ മുതൽ പാക് സംഘം ന്യുയോർക്ക്, വാഷിംഗ്ടൺ ഡിസി, ലണ്ടൻ, ബ്രസൽസ് എന്നിവിടങ്ങൾ സന്ദർശിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നിർദേശപ്രകാരം രൂപീകരിച്ച സർവകക്ഷിസംഘത്തിലൊന്നിനെ നയിക്കുന്നത് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനും മുൻ വിദേശകാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരിയാണ്.
മന്ത്രി മുസാദിക് മാലിക്, മുൻ വിദേശകാര്യമന്ത്രിമാരായ ഹിന റബ്ബാനി ഖർ, ഖുറം ദസ്തിഗർ ഖാൻ, മുൻ മന്ത്രിമാരായ സയ്യിദ് ഫൈസൽ അലി സുബ്സാവരി, ഷെരി റഹ്മൻ തുടങ്ങിവരും സംഘത്തിലുണ്ട്. പാക് പ്രധാനമന്ത്രിയുടെ പ്രത്യേക അസിസ്റ്റന്റ് സയ്യിദ് താരിഖ് ഫാത്തിമിയുടെ നേതൃത്വത്തിലുള്ളതാണ് രണ്ടാംസംഘം.
ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പാക്കിസ്ഥാൻ നിലപാടുകളാണ് സംഘം ലോകരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നത്. സംഘർഷത്തിനു പകരം ചർച്ചകളിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണമെന്ന നിർദേശവും സംഘം മുന്നോട്ടുവയ്ക്കും.
സിന്ധുനദീജല കരാർ സാധാരണ നിലയിലേക്കു മടക്കിക്കൊണ്ടുവരണമെന്ന ആവശ്യമായിരിക്കും സംഘം പ്രധാനമായി ഉന്നയിക്കുക എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.