യുഎസ് ആണവ കരാർ അംഗീകരിക്കില്ലെന്ന് ഇറാൻ
Wednesday, June 4, 2025 11:10 PM IST
ടെഹ്റാൻ: അമേരിക്ക മുന്നോട്ടുവച്ച ആണവകരാർ ഇറാൻ തള്ളി. യുറേനിയം സന്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കണമെന്ന അമേരിക്കൻ ആവശ്യം അംഗീകരിക്കില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയ് ഇന്നലെ വ്യക്തമാക്കി.
അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന ഒമാൻ കഴിഞ്ഞ ശനിയാഴ്ചയാണ് അമേരിക്കൻ കരാറിലെ വ്യവസ്ഥകൾ കൈമാറിയത്. ഇതിനു മുന്പ് അമേരിക്കയും ഇറാനും അഞ്ചുവട്ടം ചർച്ച നടത്തിയിരുന്നു.
ഇറേനിയൻ ആണവപദ്ധതിയുടെ കാതലാണു യുറേനിയം സന്പുഷ്ടീകരണമെന്നു ഖമനെയ് പറഞ്ഞു. സന്പുഷ്ടീകരണം നൂറു ശതമാനം നിർത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഇറാന് അണവപദ്ധതികൾ പാടില്ലെന്ന് അമേരിക്ക നിർദേശിക്കുന്നു.
ഇറാൻ സന്പുഷ്ടീകരണം നടത്തരുതെന്നു പറയാൻ അമേരിക്ക ആരാണ് ? - ആധുനിക ഇറാന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ മരണവാർഷികത്തിൽ ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഖമനെയ് ചോദിച്ചു.
അതേസമയം, അമേരിക്കയുമായുള്ള ചർച്ചകൾ അവസാനിപ്പിക്കുമെന്ന് ഖമനെയ് പറഞ്ഞിട്ടില്ല. ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണു ചർച്ചയ്ക്കു മുൻകൈ എടുത്തത്.
യുറേനിയം സന്പുഷ്ടീകരണം പൂർണമായി നിർത്തില്ല എന്നതിനു പുറമേ കൈവശമുള്ള സന്പുഷ്ടീകരിച്ച യുറേനിയം മൂന്നാമതൊരു രാജ്യത്തിനു കൈമാറാൻ തയാറല്ല എന്ന ഇറാന്റെ നിലപാടു മൂലം ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
കരാറിനു സമ്മതിച്ചില്ലെങ്കിൽ ഉപരോധങ്ങൾക്കു പുറമേ ഇറാനിൽ ബോംബിടുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാൻ അണ്വായുധം സ്വന്തമാക്കുന്നതിനെ നിലനിൽപ്പിനു ഭീഷണിയായി കാണുന്ന ഇസ്രയേലും ശക്തമായ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.