കൊളറാഡോ പെട്രോൾ ബോംബാക്രമണം: വധശ്രമത്തിനു കേസെടുത്തു
Wednesday, June 4, 2025 1:21 AM IST
ഡെൻവർ: അമേരിക്കയിലെ കൊളറാഡോയിലെ പെട്രോൾ ബോംബാക്രമണം വധശ്രമമായിരുന്നെന്ന് പോലീസ്. ഇസ്രേലി അനുകൂല പ്രകടനക്കാരെ എല്ലാവരെയും കൊല്ലാനായിരുന്നു അക്രമി പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു. അക്രമി മുഹമ്മദ് സാബ്രി സോളിമാന്റെ പക്കൽ 18 പെട്രോൾ ബോംബുകളാണുണ്ടായിരുന്നത്.
എന്നാൽ ഇതിൽ രണ്ടെണ്ണമാണ് സോളിമാൻ, ഇരുപത് പേരടങ്ങുന്ന പ്രകടനക്കാർക്കു നേരേ എറിഞ്ഞത്. ഭയന്നുപോയതുകൊണ്ടാണ് കൂടുതൽ ആക്രമണം സോളിമാന്റെ ഭാഗത്തുനിന്നുമുണ്ടാകാതിരുന്നത്.
ഒരു വർഷത്തിലേറെയായി ഇയാൾ ആക്രമണം ആസൂത്രണം ചെയ്തുവരികയായിരുന്നു. തോക്ക് വാങ്ങാൻ ശ്രമിച്ചെങ്കിലും യുഎസ് പൗരനല്ലാത്തതിനാൽ നിഷേധിക്കപ്പെട്ടുവെന്നും സോളിമാൻ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഇയാളുടെ പിന്നിൽ മറ്റ് സംഘങ്ങളൊന്നുമില്ലെന്നും ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്നും അധികൃതർ അറിയിച്ചു.
ആക്രമണം നടത്തിയതിൽ തനിക്കു ഖേദമില്ലെന്നും തിരികെപ്പോയി വീണ്ടും ആക്രമണം നടത്തുമെന്നും ചോദ്യംചെയ്യലിൽ സോളിമാൻ പറഞ്ഞതായി ആക്ടിംഗ് യുഎസ് അറ്റോർണി ജെ. ബിഷപ്പ് ഗ്രെവെൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫെഡറൽ, സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ സോളിമാനെതിരേ ക്രിമിനൽ കേസുകൾ ഫയൽ ചെയ്തു. വധശ്രമത്തിനും വിദ്വേഷം പടർത്താനുള്ള ശ്രമത്തിനുമാണ് കേസെടുത്തത്. ഈജിപ്തുകാരനായ സോളിമാൻ മൂന്നു വർഷം മുമ്പാണ് കൊളറാഡോ സ്പ്രിംഗ്സിലേക്ക് എത്തിയത്.