കെസിസിപിഎൽ വ്യവസായവകുപ്പുമായി ബിസിനസ് പ്ലാനും ധാരണാപത്രവും ഒപ്പിട്ടു
Tuesday, June 10, 2025 11:42 PM IST
കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രൊഡക്ട്സിന്റെ(കെസിസിപിഎൽ) പ്രവർത്തനം സംബന്ധിച്ച് എല്ലാ മാസവും സർക്കാർതലത്തിൽ മോണിറ്ററിംഗ് ചെയ്യുന്നതിനായി വ്യവസായ വകുപ്പുമായി ബിസിനസ് പ്ലാനും ധാരണാപത്രവും ഒപ്പിട്ടു. കന്പനിയുടെ ഓരോ പ്രോജക്ടും പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങളിലാണു ബിസിനസ് പ്ലാനും ധാരണാപത്രവും ഒപ്പിട്ടത്.
ധാരണാപത്രം ഒപ്പിടുന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പിനായി പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും കെസിസിപിഎല്ലിനായി മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂല, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഹരികുമാർ, ബിപിടി സെക്രട്ടറി പി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത്കുമാർ 2024-25 സാമ്പത്തിക വർഷത്തെ പെർഫോമൻസ് അവലോകനം നടത്തി. ഈ സാമ്പത്തിക വർഷം 129.73 കോടി രൂപ വിറ്റുവരവും ആറു കോടി രൂപ ലാഭവും കൈവരിക്കണമെന്നാണ് ബിസിനസ് പ്ലാൻ വിഭാവനം ചെയ്യുന്നത്. ചെയർമാൻ ടി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗീകാരം നൽകിയതിനുശേഷമാണ് നിർദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചത്.
വൈവിധ്യവത്കരണ പദ്ധതികളിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച പ്രവർത്തന പാതയിലാണു കെസിസിപിഎൽ. സർക്കാരിൽനിന്ന് പ്രത്യേകിച്ച്, വ്യവസായ വകുപ്പിൽനിന്നു ലഭിച്ചുവരുന്ന പിന്തുണയാണ് സ്ഥാപനത്തിനെ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നു മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു.