കുതിക്കാനൊരുങ്ങി ഓഹരിവിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, June 9, 2025 1:53 AM IST
ഒറ്റമൂലിയുമായി കേന്ദ്ര ബാങ്ക് രംഗത്ത് ഇറങ്ങിയതോടെ ഓഹരി സൂചിക സടകുടഞ്ഞ് ഉണർന്നു. രണ്ടാഴ്ചയായി തളർവാത പിടിയിലായിരുന്ന ഇന്ത്യൻ ഇൻഡക്സുകളെ ഉണർത്താൻ മർമ പ്രധാനമായ ചികിത്സയിലൂടെ പലിശ നിരക്കിൽ റിസർവ് വരുത്തിയ മാറ്റം വിപണിയിൽ മിനിറ്റുകൾക്കുള്ളിൽ അനുകൂല ഫലം കാഴ്ച്ചവച്ചു.
ഇനി കുതിപ്പിന്റെ കാലമാണ്, ഓഹരിയിൽ മാത്രമല്ല, രാജ്യത്തിന്റെ മൊത്തം സാമ്പത്തിക മേഖലയിലും ഈ വർഷം ഉണർവ് പ്രതീക്ഷിക്കാം. നിഫ്റ്റി സൂചിക 25,000ലേക്ക് ഉയർന്നത് വിപണിയുടെ അടിയൊഴുക്കിനെ വ്യക്തമാക്കുന്നു. ദീപാവലി വരെയുള്ള വേളയിൽ മികച്ച പ്രകടനങ്ങൾക്ക് സാധ്യത തെളിയുന്നു. നിഫ്റ്റി 252 പോയിന്റും സെൻസെക്സ് 738 പോയിന്റും പ്രതിവാര മികവിലാണ്.
കഴിഞ്ഞ ലക്കം സൂചന നൽകിയതാണ് ഇൻഡിക്കേറ്ററുകൾ പലതും ഓവർ സോൾഡ് മേഖലയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ പുതിയ നിക്ഷേപകർ രംഗത്ത് ഇറങ്ങുമെന്നുള്ളത്. ഈ വിലയിരുത്തൽ നൂറ് ശതമാനം ശരിവച്ചു. നിഫ്റ്റി 24,750ൽനിന്നും 24,520ലേക്ക് ഇടിഞ്ഞത് തക്കമാക്കി ഫണ്ടുകൾ പിടിമുറുക്കി. ഇതോടെ സൂചിക 24,989 പോയിന്റിലെ ആദ്യ പ്രതിരോധം തകർത്ത് 25,030 പോയിന്റ് വരെ ഉയർന്ന ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 25,003 പോയിന്റിലാണ്.
ബുള്ളിഷ് മനോഭാവം കണക്കിലെടുത്താൽ അടുത്ത ചുവടുവയ്പ്പിൽ 25,182ലേക്കും തുടർന്ന് 25,361ലേക്കും ഉയരാം. ബുൾ മനോഭാവം തുടർന്നാൽ ജൂൺ സെറ്റിൽമെന്റിന് മുന്നേ 25,871 വരെ സഞ്ചരിക്കാം. മറ്റ് സാങ്കേതിക വശങ്ങൾ ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ സൂപ്പർ ട്രെന്റ് ബുള്ളിഷ് മൂഡിൽ തുടരുമ്പോൾ പാരാബോളിക്ക് എസ്എആർ അൽപ്പം തളർച്ചയിലേക് മുഖംതിരിച്ചു. അതേസമയം എംഎസിഡി കൂടുതൽ കരുത്തിനുള്ള ഒരുക്കത്തിലാണ്.
വിപണിയുടെ അടിയൊഴുക്കിൽ സംഭവിക്കുന്ന മാറ്റങ്ങൾ കണ്ട് ഫണ്ടുകൾ നിഫ്റ്റി ഫ്യൂച്ചറിൽ ചുവട് മാറ്റി. ജൂൺ ഫ്യൂച്ചർ 24,871ൽനിന്നും 25,096 ലേക്ക് ഉയർന്നതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 130 ലക്ഷം കരാറുകളിൽനിന്നും ആറ് ശതമാനം കുറഞ്ഞ് 122 ലക്ഷമായി. അതേസമയം ജൂലൈ ഫ്യൂച്ചറുകൾ 50 ലക്ഷം കരാറുകളായി ഇരട്ടിച്ചു. ഫണ്ടുകൾ പുതിയ ലോംഗ് പൊസിഷനുകൾക്ക് കണിക്കുന്ന ഉത്സാഹം മുന്നേറ്റത്തിനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.
സെൻസെക്സിന് 81,451 പോയിന്റിൽ നിന്നും 80,650 റേഞ്ചിലേയ്ക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചു വരവിൽ മുൻവാരം സൂചിപ്പിച്ച 82,230 ലെ തടസം മറികടന്ന് 82,299.89 പോയിന്റ് വരെ ഉയർന്നങ്കിലും ക്ലോസിംഗിൽ 82,188ലാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ സെൻസെക്സിന് 82,774ലും 83,361 പോയിന്റിലും പ്രതിരോധം നേരിടാം, ഇത് മറികടക്കാനുള്ള കരുത്ത് കാണിച്ചാൽ 85,00ലേക്കുള്ള സാധ്യതകൾക്ക് വഴി തെളിയും. ഉയർന്ന റേഞ്ചിൽ വിൽപ്പന സമ്മർദം ഉടലെടുത്താൽ 81,125ലും 80,063ലും താങ്ങുണ്ട്.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കൈയും മെയും മറന്ന് നിക്ഷേപത്തിനു മത്സരിക്കുകയാണ്. കഴിഞ്ഞവാരം അവർ 25,513.43 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടി. രണ്ടാഴ്ചകളിലെ അവരുടെ നിക്ഷേപം ഇതോടെ 58,658.21 കോടി രൂപയായി. വിദേശ ഫണ്ടുകളെ പല അവസരങ്ങളിലും നോക്കുകുത്തിയാക്കിയാണ് ആഭ്യന്തര ഫണ്ടുകൾ പണം ഇറക്കിയത്. വിദേശ ഓപ്പറേറ്റർമാർ പോയവാരം 5651.77 കോടി രൂപയുടെ വില്പനയും 2085.89 കോടി രൂപയുടെ നിക്ഷേപവും നടത്തി. തുടർച്ചയായ മൂന്നാം വാരമാണ് അവർ വിൽപ്പനയ്ക്ക് മുൻതൂക്കം നൽക്കുന്നത്.
ഫോറെക്സ് മാർക്കറ്റിൽ രൂപ 85.58ൽനിന്നും 86.02ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 85.58ലാണ്. രൂപയുടെ നീക്കങ്ങൾ വിലയിരുത്തിയാൽ 85.40-86.10 റേഞ്ചിൽ ഈ വാരം നീങ്ങാം. അതേസമയം സാമ്പത്തികരംഗത്തെ പുതിയ ചലനങ്ങൾ കണക്കിലെടുത്താൽ മൂല്യം 85.10-85.00ലേക്ക് ശക്തിപ്രാപിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. അതേസമയം രൂപയ്ക്ക് കാലിടറിയാൽ 86.48ലേക്ക് ദുർബലമാകാം.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റും കാഷ് റിസർവ് അനുപാതം ( സിആർആർ ) 100 ബേസിസ് പോയിന്റും കുറച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം ആർബിഐ 6.5 ശതമാനത്തിൽ നിലനിർത്തി. അതേസമയം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.7 ശതമാനായി കുറച്ചു. മൺസൂൺ അനുകൂലമായതിനാൽ മികച്ച കാർഷിക ഉത്പാദനം പ്രതീക്ഷിക്കുന്നു. ക്രൂഡ് ഓയിൽ വിലയിലെ കുറവ് സാമ്പത്തിക മേഖലയ്ക്ക് കരുത്തു പകരുന്നത് ഓഹരി വിപണിയുടെ മുന്നേറ്റം സുഗമമാക്കും.
സ്വർണം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഉയർന്ന നിലവാരത്തിൽ പിടിച്ചുനിൽക്കാനായില്ല. ട്രോയ് ഔൺസിന് 3288 ഡോളറിൽ നിന്നും 3403 ഡോളർ വരെ ഉയർന്ന അവസരത്തിലെ ലാഭമെടുപ്പു പിന്നീട് വിൽപ്പന സമ്മർദമായി. വാരാന്ത്യം 3309 ഡോളറിലേക്ക് ഇടിഞ്ഞു. ഡെയ്ലി ചാർട്ടിൽ സ്വർണം ബുള്ളിഷാണെങ്കിലും സാങ്കേതികചലനങ്ങൾ നിരീക്ഷിച്ചാൽ ശക്തമായ ഒരു തിരുത്തലിനുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചതായി വേണം അനുമാനിക്കാൻ. തിരുത്തലിന് വിപണി വഴിമാറിയാൽ 3200ലെ നിർണായക സപ്പോർട്ട് തകർക്കുമെന്ന് മാത്രമല്ല, 2985 ഡോളറിലേക്ക് തിരിയാനുള്ള വാതായനങ്ങൾ തുറക്കാനും ഇടയുണ്ട്.