പിടിവിട്ടു കുതിച്ച് വെളിച്ചെണ്ണ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, June 9, 2025 1:53 AM IST
നാളികേര ക്ഷാമത്തിന്റെ മറവിൽ വ്യവസായികൾ വെളിച്ചെണ്ണ വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചത് കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു. നാളികേര കർഷകരെ മറയാക്കി വ്യവസായ ലോബി നടത്തിയ നീക്കം സംസ്ഥാന സർക്കാർ കണ്ടില്ലെന്ന ഭാവത്തിൽ.
കാലാവസ്ഥ അൽപ്പം തെളിഞ്ഞത് അവസരമാക്കി ചെറുകിട കർഷകർ റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കങ്ങൾക്ക് തുടക്കംകുറിച്ചു. ഓഫ് സീസണിലെ കൊക്കോയുടെ വിലക്കയറ്റത്തിന് തുരങ്കം വയ്ക്കാൻ ചോക്ലേറ്റ് വ്യവസായികൾ, അന്താരാഷ്ട്ര മാർക്കറ്റിൽ കൊക്കോ വീണ്ടും 10,000 ഡോളറിലേക്ക്. കുരുമുളക് വില നേരിയ റേഞ്ചിൽ നീങ്ങി.
കുടുംബ ബജറ്റ് താളം തെറ്റിച്ച് വെളിച്ചെണ്ണ വില
കേരളത്തിൽ വെളിച്ചെണ്ണ വിലയെ പിന്നിട്ട വാരം കുത്തനെ ഉയർത്തി. വിപണിയിലെ അസ്വാഭാവിക വിലക്കയറ്റം കണ്ടിട്ടും സംസ്ഥാന സർക്കാർ ഒന്നും കണ്ടില്ലെന്ന ഭാവത്തിലാണ്. ഒറ്റ ആഴ്ചയിൽ വെളിച്ചെണ്ണ ക്വിന്റലിന് 900 രൂപ ഉയർന്ന് 31,100 രൂപയായി. കൃത്രിമ വിലക്കയറ്റം നിരീക്ഷിക്കുന്നതിൽ സർക്കാർ വൃത്തങ്ങൾക്ക് സംഭവിച്ച വീഴ്ച ഫലത്തിൽ കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു.

വിപണിയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ വിലയിരുത്തുന്നതിൽ ഭരണചക്രത്തിന് സംഭവിച്ച വീഴ്ച അവസരമാക്കി അയൽ സംസ്ഥാനങ്ങളിലെ വൻകിട കൊപ്രയാട്ട് വ്യവസായികൾ കേരളത്തിലെ എണ്ണ വിപണികളെ കൈകുമ്പിളിലിട്ട് ഒരാഴ്ച്ച അമ്മാനമാടിയിട്ടും ‘ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ’യെന്ന ഭാവത്തിലാണ്.
ഏത് ഒരു ഉത്പന്നത്തിനും അത് ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഉയർന്ന വില ലഭിക്കുകതന്നെ വേണം. എന്നാൽ, ഇവിടെ നാളികേര കർഷകരെ നോക്കുകുത്തിയാക്കിയാണ് വ്യവസായികൾ കരുക്കൾ ഓരോന്നായി നീക്കിയത്. പച്ചത്തേങ്ങയോ, കൊപ്രയോ സംഭരിക്കാൻ അവർ ഉത്സാഹം കാണിക്കുന്നില്ല. ഇവ രണ്ടും മില്ലുകാർ ശേഖരിച്ചാൽ മാത്രമേ കർഷകർക്ക് ഉയർന്ന വില ഉറപ്പ് വരുത്താനാവൂ. വ്യവസായിയാവട്ടേ സ്റ്റോക്കുള്ള വെളിച്ചെണ്ണ മാസാരംഭ ഡിമാന്ഡിന്റെ മറവിൽ നിത്യേന വില ഉയർത്തി വിറ്റഴിച്ചു.
പാചകയെണ്ണകളുടെ വിലക്കയറ്റം തടയാൻ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ച പ്രഖ്യാപനം പുറത്തു വന്ന് ഒരാഴ്ചയ്ക്കിടയിലാണ് വിപണിയിൽ കൃത്രിമങ്ങൾ അരങ്ങേറിയത്. കൊച്ചി വിപണിയിലെ അടിസ്ഥാന വിലയെ ആസ്പദമാക്കിയാണ് രാജ്യാന്തര മാർക്കറ്റിൽ പോലും ഇന്ത്യൻ നാളികേരോത്പപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്.
പിന്നിട്ടവാരം തമിഴ്നാട്ടിൽ വെളിച്ചെണ്ണ ക്വിന്റലിന് 32,300ൽ നിലകൊണ്ടപ്പോൾ കേരളത്തിൽ നിരക്ക് 30,200ൽനിന്നും 31,100 രൂപ വരെ ഉയർത്തി. ഈ വിലക്കയറ്റം മൊത്തമായും വ്യവസായികളുടെ സൃഷ്ടിയാണ്. കൊപ്ര 20,200ൽ നിന്നും 20,800ലേക്ക് കയറിയെങ്കിലും ഇടപാടുകൾ നാമമാത്രമായിരുന്നു. ഇനി കർക്കടകം വരെ വിളവെടുപ്പ് രംഗം നിർജീവമായിരിക്കും.
നടപ്പുവർഷം ആഗോള വെളിച്ചെണ്ണ ഉത്പാദനം 3.22 ദശലക്ഷം ടണ്ണിൽ ഒതുങ്ങുമെന്ന് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഉത്പാദനം 3.28 ദശലക്ഷം ടണ്ണായിരുന്നു. പ്രവചനാതീതമായ തോതിലെ മഴയും ഉയർന്ന ചൂടും മൂലം പ്രധാന ഉത്പാദക രാജ്യങ്ങളിൽ മച്ചിങ്ങ പൊഴിച്ചിൽ കഴിഞ്ഞ വർഷം മുതൽ വ്യാപകമായത് ഉത്പാദനത്തെ ബാധിച്ചു.
നാളികേര ഉത്പാദനത്തിൽ മുൻ നിരയിലുള്ള ഫിലിപ്പീൻസ് 2024ൽ 1.33 ലക്ഷം ടണ്ണായിരുന്നു ഉത്പാദിപ്പിച്ചത്. ഈ വർഷം 1.25 ലക്ഷം ടണ്ണായി ചുരുങ്ങാം. ഇന്തോനേഷ്യയിലും ഇന്ത്യയിലും ഉത്പാദനം ചുരുങ്ങിയതും ലോക വിപണിയിൽ ഉത്പന്ന ക്ഷാമം രൂക്ഷമാക്കി. ലഭ്യത ചുരുങ്ങിയ തക്കത്തിന് വെളിച്ചെണ്ണ വില കൃത്രിമായി ഉയർത്താൻ തമിഴ്നാട് ലോബി കിണഞ്ഞ് ശ്രമിക്കുന്നതായി വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഓഫ് സീസണിൽ വിലയുയരാതെ കൊക്കോ
രാജ്യത്തെ ചോക്ലേറ്റ് വ്യവസായികൾ സംഘടിതരായി കൊക്കോ സംഭരണം കുറച്ചത് ഉത്പാദന മേഖലയെ പ്രതിസന്ധിലാക്കി. വൻകിട-ചെറുകിട വ്യവസായികൾ ഓഫ് സീസണിലെ വിലക്കയറ്റത്തെ പിടിച്ചുനിർത്തുകയെന്ന ലക്ഷ്യതോടെ രംഗത്തുനിന്നും അകന്നതായി മധ്യവർത്തികളും ഉത്പാദകരും പറയുന്നു. വ്യവസായികൾ കൊക്കോ സംഭരണം കുറച്ചതിന് പിന്നാലെ ഒരു അർധ സർക്കാർ സ്ഥാപനവും ചരക്ക് ശേഖരിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തിയത് കൊക്കോ കർഷകർക്കും കനത്ത പ്രഹരമായി. കർഷകരക്ഷയ്ക്കു വേണ്ടി പ്രവർത്തിക്കേണ്ട അർധസർക്കാർ സ്ഥാപനം വ്യവസായികളുടെ താളത്തിന് തുള്ളുന്നതായാണ് ഉത്പാദകരുടെ പരാതി.

അടുത്ത വാരതോടെ മധ്യകേരളത്തിലും ഹൈറേഞ്ചിലും കൊക്കോ വിളവെടുപ്പ് അവസാനിക്കും. അതായത് മാസത്തിന്റെ രണ്ടാം പകുതി മുതൽ വില ഉയരാനുള്ള സാഹചര്യം മുന്നിലുള്ള സന്ദർഭത്തിലാണ് ചോക്ലേറ്റ് ലോബി തന്ത്രപരമായി സംഭരണം കുറച്ചത്. കൊക്കോ കായ പച്ച കിലോ 90 രൂപയിലും പരിപ്പ് 440 രൂപയിലുമാണ്. അന്താരാഷ്ട്ര വിപണിയിൽ കൊക്കോ വില ടണ്ണിന് 9400 ഡോളറിൽ നിന്നും 10,472 ഡോളർ വരെ പിന്നിട്ട വാരം ഉയർന്നു. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ കൊക്കോ സാങ്കേതികമായി ബുള്ളിഷ് ട്രെന്ഡിലേക്ക് തിരിഞ്ഞതിന് പിന്നിൽ ചില ഉത്പാദക രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയിൽ സംഭവിച്ച ഇടിവാണ്.
പ്രതീക്ഷയിൽ റബർ കർഷകർ
കലിതുള്ളിയ ശേഷം കാലവർഷം അൽപ്പം ശാന്തമായത് അവസരമാക്കി മാറ്റുകയാണ് റബർ ഉത്പാദകർ. റബർ മരങ്ങളിൽ പരമാവധി വേഗത്തിൽ റെയിൻ ഗാർഡ് ഒരുക്കാനുള്ള ശ്രമത്തിലാണവർ. ആഭ്യന്തര വിദേശ വിപണികളിൽ ഷീറ്റ് വില ഇരുന്നൂറ് രൂപയെ ചുറ്റിപ്പറ്റി നിലകൊള്ളുന്നതിനാൽ മുന്നിലുള്ള രണ്ട് മാസം മെച്ചപ്പെട്ട വിലയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ.
മഴ കനത്താലും റെയിൻ ഗാർഡിട്ട തോട്ടങ്ങളിൽ വെട്ട് നടക്കുമെന്ന ആശ്വാസത്തിലാണ് കർഷകർ. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 197 രൂപയിലും രാജ്യാന്തര വിപണിയിൽ കിലോ 194 രൂപയിലുമാണ്. അതേസമയം ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ചൈനീസ് ഡിമാൻഡ് മങ്ങിയതിനാൽ റബറിന് ആവശ്യക്കാർ കുറവാണ്.
വിയറ്റ്നാം കുരുമുളക് കയറ്റുമതി ഉയർത്താൻ ശ്രമം തുടരുന്നു. വിയറ്റ്നാം ഉത്പന്നങ്ങൾക്ക് അമേരിക്കൻ ആവശ്യക്കാർ കുറവാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വാങ്ങലുകാരുണ്ട്. ഒരു ലക്ഷം ടൺ കുരുമുളകിന്റെ ഉത്പാദനം അവകാശപ്പെടുന്നതിനാൽ താഴ്ന്ന വിലയ്ക്ക് കച്ചവടങ്ങൾ ഉറപ്പിക്കാമെന്ന നിലപാടിലാണ് ഇറക്കുമതി രാജ്യങ്ങൾ. ഇന്തോനേഷ്യയിൽ ജൂലൈയിൽ വിളവെടുപ്പ് തുടങ്ങുമെന്നത് വിലയെ സ്വാധീനിക്കും. ഉത്പാദന മേഖലകളിൽനിന്നും കൊച്ചിയിലേക്കുള്ള ചരക്ക് വരവ് ശക്തമല്ല. ഗാർബിൾഡ് മുളക് ക്വിന്റലിന് 68,900 രൂപ.
കേരളത്തിൽ സ്വർണ വില കയറിയിറങ്ങി. പവൻ 71,360 രൂപയിൽ നിന്നും 73,040 രൂപ വരെ കയറിയ ശേഷം വാരാന്ത്യം 71,840 ലേക്ക് ഇടിഞ്ഞു. ഗ്രാമിന് വില 8980 രൂപ.