മെയ്തെയ് നേതാക്കളുടെ അറസ്റ്റ്: തീക്കളി മണിപ്പുരിൽ വീണ്ടും
Monday, June 9, 2025 2:31 AM IST
ഇംഫാൽ: മണിപ്പുരിൽ മെയ്തെയ് തീവ്രവാദ വിഭാഗമായ ആരംബായ് തെങ്കോളിന്റെ (എടി) അഞ്ചു നേതാക്കളെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഇംഫാൽ താഴ്വര വീണ്ടും കലാപകലുഷിതമാകുന്നു.
2023ൽ തുടങ്ങിയ കലാപവുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങളുടെ പേരിലാണ് പ്രമുഖ നേതാവ് കനാൻ സിംഗ് ഉൾപ്പെടെ എടി നേതാക്കളെ സിബിഐ പിടികൂടിയത്. ഇതിനെതിരേയുള്ള പ്രതിഷേധം മണിപ്പുരിലാകെ ആളിപ്പടരുകയാണ്. ഇംഫാൽ വെസ്റ്റിലെ ഉറിപോക്ക്, കൊയ്റെന്ഗി, ഇംഫാൽ ഈസ്റ്റിലെ ഖുറെയ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാർ തെരുവിലിറങ്ങി.
ടയറുകളും പഴയഫർണിച്ചറുകളും കത്തിച്ച് പ്രതിഷേധക്കാർ റോഡ് ഗതാഗതം തടസപ്പെടുത്തി. കൊയ്റെൻഗിയിൽ സുരക്ഷാസേനയുടെ വാഹനങ്ങളെ തടയുന്നതിനു റോഡുകളിൽ കുഴികളുണ്ടാക്കി. ഇതിൽനിന്നുള്ള മണ്ണ് ഇടവഴികളിൽ തള്ളുകയും ചെയ്തു. ആസാം അതിർത്തിയിലെ ജിരിബാമിലും സമാനമായ പ്രതിഷേധമുണ്ടായി.
ഇംഫാൽ വെസ്റ്റ്, ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കക്ചിഗ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി മുതൽ ഇംഫാൽ താഴ്വരയിൽ ഇന്റർനെറ്റ് നിരോധിച്ചു. ഇംഫാലിൽ പലയിടത്തും പ്രതിഷേധക്കാർ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയെന്ന് പോലീസ് അറിയിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറെ ലാംലോംഗിൽ വാഹനങ്ങൾക്കു തീവച്ചു.
പലയിടത്തുനിന്നും വെടിവയ്പ് ശബ്ദവും ഉയർന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടേതുൾപ്പെടെ അഞ്ച് വാഹനങ്ങൾ കലാപകാരികൾ അഗ്നിക്കിരയാക്കി. കലാപകാരികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പത്തു പേർക്കു പരിക്കേറ്റു.
പ്രതിഷേധം അക്രമത്തിലേക്കു നീങ്ങിയ സാഹചര്യത്തിലാണ് ഇന്റർനെറ്റ് വിലക്കെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ അറിയിച്ചു. ശനിയാഴ്ച ഇംഫാൽ വിമാനത്താവളത്തിൽനിന്നാണ് കനാൻ സിംഗിനെ സിബിഐ അറസ്റ്റ്ചെയ്തത്. തുടർന്ന് ഗോഹട്ടിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.
അറസ്റ്റിൽ പ്രതിഷേധിച്ച് പത്തു ദിവസത്തെ ബന്ദിന് ആരംബായി തെങ്കോൾ ആഹ്വാനം ചെയ്തിട്ടുണ്ട്. വംശീയകലാപവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി നിർദേശപ്രകാരമാണ് സിബിഐ അന്വേഷിക്കുന്നത്. ഇതിനിടെ, ഗവർണർ അജയ് കുമാർ ഭല്ല മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
സുരക്ഷാ ഉപദേഷ്ടാവ്, ഡിജിപി, സിആർപിഎഫ് പ്രതിനിധി എന്നിവരുൾപ്പെടെ പങ്കെടുത്ത യോഗത്തിൽ സുരക്ഷാസാഹചര്യംവിലയിരുത്തി. എംഎൽഎമാരുടെ ഒരു സംഘം ഗവർണറെ കണ്ടു.മെയ്തെയ്കളും കുക്കികളും തമ്മിൽ 2023 മേയിൽ തുടങ്ങിയ കലാപത്തിൽ ഇതുവരെ മുന്നൂറോളം പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു വീടുകൾ അഗ്നിക്കിരയായി.