ജനനം: രാജ്യം മുന്നോട്ട്, കേരളം പിന്നോട്ട്
സീനോ സാജു
Monday, June 9, 2025 2:31 AM IST
ന്യൂഡൽഹി: രാജ്യത്തു ജനനനിരക്കിൽ കേരളം പിന്നോട്ടെന്നു കണക്കുകൾ. 2013ൽ 5,36,352 ജനനങ്ങൾ രജിസ്റ്റർ ചെയ്തിരുന്ന കേരളം 2022ൽ 4,39,742ലാണ് എത്തിനിൽക്കുന്നത്. ഒന്പത് വർഷങ്ങൾക്കിപ്പുറം 18 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ജനനനിരക്കിൽ കേരളം ഓരോ വർഷവും താഴേക്കാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്യുന്ന ജനനങ്ങളിൽ ഓരോ വർഷം കഴിയുന്തോറും വർധനയുണ്ട്. രാജ്യത്ത് 2013ൽ 2,24,82,951 ജനനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 2022ൽ അത് 2,54,39,164 ആയി വർധിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ രജിസ്ട്രാർ ജനറലിന്റെ ഓഫീസ് പുറത്തുവിട്ട 2022ലെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിന്റെ (സിആർഎസ്) റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്തു രജിസ്റ്റർ ചെയ്ത എല്ലാ ജനനങ്ങളും മരണങ്ങളും രേഖപ്പെടുത്തുന്നതും ക്രോഡീകരിക്കുന്നതും സിആർഎസിനു കീഴിലാണ്.
സിആർഎസ് റിപ്പോർട്ട്പ്രകാരം കേരളത്തിൽ 2013നുശേഷം ജനനനിരക്ക് തുടർച്ചയായി താഴേക്കുപോകുകയാണ്. 2013ൽ രേഖപ്പെടുത്തിയതിൽനിന്ന് 96,610 ജനനങ്ങൾ കുറവാണ് ഏറ്റവുമൊടുവിലെ വിവരങ്ങൾ ലഭ്യമായ 2022ലെ കണക്ക്. അതേസമയം ബിഹാർ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന ജനനങ്ങളുടെ എണ്ണത്തിൽ വൻ വർധനയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2013ൽ ബിഹാറിൽ 15,96,494 കുട്ടികൾ ജനിച്ചപ്പോൾ 2022ൽ 30,71,603 ജനനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്പത് വർഷത്തിനിടെ പ്രതിവർഷമുണ്ടാകുന്ന ജനനങ്ങളിൽ 92.37 ശതമാനമാണ് ബിഹാറിലെ വളർച്ച. മധ്യപ്രദേശിൽ 2013ൽ 16,55,691 ജനനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 2022ൽ അത് 17,89,365 ആയും രാജസ്ഥാനിൽ 2013ലെ 17,70,085 എന്നതു 2022ൽ 19,02,140 ജനനങ്ങളായി വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്.
ഉത്തർപ്രദേശിലാകട്ടെ 2013ൽ 38,95,924 ജനനങ്ങളുണ്ടായപ്പോൾ 2022ൽ 54,43,003 കുട്ടികളാണ് പുതിയതായി ജനിച്ചത്. ഒന്പത് വർഷങ്ങൾക്കിപ്പുറം 39 ശതമാനത്തിലധികം വർധനവ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തോടൊപ്പം തമിഴ്നാടിനും കർണാടകയ്ക്കും 2013നെ അപേക്ഷിച്ചു 2022ൽ ജനനനിരക്ക് കുറവാണ്. എന്നാൽ ആന്ധ്രയിലും തെലുങ്കാനയിലും വർധനയുണ്ട്.
ജനനങ്ങളും മരണങ്ങളും രജിസ്റ്റർ ചെയ്യുന്നതിൽ കേരളം പിന്നിൽ
ജനനങ്ങളും മരണങ്ങളും രജിസ്റ്റർ ചെയ്യുന്നതിൽ കേരളം പിന്നിലാണെന്നും സിആർഎസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ജനനവും മരണവും നടന്ന് 21 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ നിലനിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ പലയിടത്തും ഇതു നടപ്പിലാക്കാറില്ലെന്ന് റിപ്പോർട്ട് പറയുന്നു.
30 ദിവസത്തിനും ഒരു വർഷത്തിനുമിടയിൽ ജനന രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് സിആർഎസ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. മരണ രജിസ്ട്രേഷനാകട്ടെ ഒരു വർഷത്തിൽ കൂടുതൽ സമയമെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ 2022ൽ രജിസ്റ്റർ ചെയ്ത 4,39,742 ജനനങ്ങളിൽ 3,17,282 എണ്ണം മാത്രമാണ് 21 ദിവസത്തെ സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022ൽ സംസ്ഥാനത്ത് 3,23,518 മരണം രജിസ്റ്റർ ചെയ്തപ്പോൾ ഇതിൽ 1,23,080 മരണം മാത്രമാണ് 21 ദിവസത്തെ സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.