മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു: രാഹുൽ ഗാന്ധി
Monday, June 9, 2025 2:31 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഒത്തുകളികൾ നടന്നെന്ന ആരോപണം ആവർത്തിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
രാജ്യത്തെ വിവിധ ഭാഷകളിലെ പത്രങ്ങളിലെഴുതിയ ലേഖനങ്ങളിലാണ് രാഹുൽ ആരോപണം ആവർത്തിച്ചത്. വിഷയത്തിന്റെ ഗൗരവം രാജ്യമെങ്ങുമുള്ള ജനങ്ങളിലേക്കെത്തിക്കാൻ ഇംഗ്ലീഷ്, ഹിന്ദി, മറാഠി, മലയാളം, ഒഡിയ, ഉർദു, പഞ്ചാബി, കന്നഡ, ബംഗാളി, തെലുങ്ക്, തമിഴ് ഭാഷകളിലെ ദിനപത്രങ്ങളിലാണ് രാഹുൽ ലേഖനമെഴുതിയത്.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തു മഹാരാഷ്ട്രയിൽ 8.98 കോടി വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിരുന്നതെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് 9.29 കോടിയായി ഉയർന്നുവെന്നും രാഹുൽ ലേഖനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ അഞ്ചു മാസങ്ങൾക്കപ്പുറം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 9.70 കോടിയായി ഉയർന്നു. അഞ്ചു മാസത്തിനിടെ 41 ലക്ഷം വോട്ടർമാർ. ഒറ്റയടിക്ക് ഇത്രയധികം വർധിച്ചത് അവിശ്വസനീയമാണ്.
മഹാരാഷ്ട്രയിൽ ഏകദേശം ഒരു ലക്ഷം പോളിംഗ് ബൂത്തുകളുണ്ട്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മോശം പ്രകടനം കാഴ്ചവച്ച 85 മണ്ഡലങ്ങളിലെ 12,000 ബൂത്തുകളിൽ മാത്രമാണ് അധികമായിച്ചേർന്ന വോട്ടർമാരിൽ ഭൂരിഭാഗവും വോട്ട് ചെയ്തത്. -ലേഖനത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം അഞ്ചിന് പോളിംഗ് ശതമാനം 58.22 ആയിരുന്നിടത്തുനിന്ന് അടുത്ത ദിവസം രാവിലെ 66.05 ശതമാനമായി അന്തിമ പോളിംഗ് ശതമാനം വർധിച്ചതിലും രാഹുൽ ചോദ്യമുയർത്തിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളുടെ തെളിവുകളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ കുഴിച്ചുമൂടുകയാണെന്ന് രാഹുൽ ആരോപിച്ചു. 2024 ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫോട്ടോ പതിച്ച വോട്ടർ പട്ടിക ലഭ്യമാക്കണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്നും പോളിംഗ് സ്റ്റേഷനിലെ വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്തെന്നും പ്രതിപക്ഷ നേതാവ് ലേഖനത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിലെ ഈ അട്ടിമറി കായികരംഗത്തെ ഒത്തുകളിക്ക് സമാനമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.
ആരോപണം തള്ളി തെര. കമ്മീഷനും ബിജെപിയും
രാഹുലിന്റെ ആരോപണങ്ങൾ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തള്ളി. കോണ്ഗ്രസിന്റെ പരാജയത്തിൽ ആത്മപരിശോധന നടത്താതെ ജനവിധി നിരസിക്കുന്നതാണ് രാഹുലിന്റെ നിലപാടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് കുറ്റപ്പെടുത്തി. ഇനി വരാനിരിക്കുന്ന ബിഹാറടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറ്റുവാങ്ങാൻ പോകുന്ന തോൽവിക്ക് പ്രതിപക്ഷ നേതാവ് ഇപ്പോഴേ ഒഴിവുകഴിവുകൾ തയാറാക്കുകയാണെന്നും ബിജെപി മുഖ്യമന്ത്രി പരിഹസിച്ചു.
എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലക്ഷക്കണക്കിന് വോട്ടർമാർ സംസ്ഥാനത്തു കൂട്ടിച്ചേർക്കപ്പെടാറുണ്ടെന്നും ഇത്തവണയും അതാണുണ്ടായതെന്നും ഫഡ്നാവിസ് പറഞ്ഞു. ലോക്സഭയിലെ പോളിംഗ് ശതമാനവും വൈകുന്നേരം അഞ്ചുവരെ 60.96 ശതമാനമായിരുന്നിടത്തു 5.75 ശതമാനം വർധിച്ചു 66.71 ശതമാനമായി മാറിയെന്നും നിങ്ങൾ ആ തെരഞ്ഞെടുപ്പ് വിജയിച്ചതുകൊണ്ട് ആ വസ്തുത മറക്കുകയാണോയെന്നും ഫഡ്നാവിസ് ചോദിച്ചു.
ആരോപണങ്ങളെല്ലാംതന്നെ അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അപകീർത്തിപ്പെടാൻ ഉദ്ദേശിച്ചാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ നേരത്തെ ലോക്സഭയിലും പത്രസമ്മേളനത്തിലും ചൂണ്ടിക്കാട്ടിയിട്ടുള്ള വിഷയങ്ങൾക്കു നേരത്തേതന്നെ വ്യക്തത വരുത്തിയതാണെന്നും എന്നിട്ടും വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ലേഖനത്തിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിരുന്നു.
വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകളെല്ലാംതന്നെ നിയമങ്ങൾക്കനുസൃതമായിരുന്നുവെന്നും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഒരു ലക്ഷത്തിലധികം ബൂത്തുതല ഏജന്റുമാർ തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദ മാക്കി. ഔദ്യോഗികമായി പരാതി അറിയിച്ചാൽ ആശങ്കകൾക്കു വ്യക്തത വരുത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
എന്നാൽ ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ തന്റെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണമെന്നും കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഡിജിറ്റൽ, യന്ത്രവത്കൃത വോട്ടിംഗ് റോളുകൾ പുറത്തുവിട്ട് ആരോപണങ്ങൾ സത്യമല്ലെന്ന് തെളിയിക്കണമെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്ര ബൂത്തുകളിലെ അഞ്ചിനുശേഷമുള്ള സിസിടിവി ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.