ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജലന്ധർ ബിഷപ്
Monday, June 9, 2025 2:31 AM IST
ന്യൂഡൽഹി: പഞ്ചാബിലെ ജലന്ധർ രൂപതയുടെ പുതിയ മെത്രാനായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ മാർപാപ്പ നിയമിച്ചു. നിലവിൽ ജലന്ധർ രൂപതയിലെ ഫിനാൻഷൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു.
1991 മുതൽ ജലന്ധർ രൂപതയിൽ വൈദികനായി സേവനമനുഷ്ഠിക്കുന്ന റവ. ഡോ. ജോസ്, ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ പിൻഗാമിയായിട്ടാണ് സ്ഥാനമേൽക്കുന്നത്. രൂപതയിലെ വിവിധ ചുമതലകൾ അദ്ദേഹം വിവിധ കാലങ്ങളിൽ വഹിച്ചിട്ടുണ്ട്. 1962 ഡിസംബർ 24ന് പാലാ രൂപതയിലെ കാളകെട്ടിയിൽ ജനിച്ച അദ്ദേഹത്തിന്റെ വൈദിക പഠനാരംഭം തൃശൂരിലായിരുന്നു. പിന്നീട് നാഗ്പുരിലെ സെന്റ് ചാൾസ് ഇന്റർ ഡയോസിസൻ മേജർ സെമിനാരിയിൽനിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഉന്നത വിദ്യാഭ്യാസം നേടി.
റോമിലെ പൊന്തിഫിക്കൽ അർബൻ സർവകലാശാലയിൽനിന്ന് കാനോൻ നിയമത്തിൽ ഉന്നത ബിരുദം നേടി. 2022 മുതൽ ജലന്ധർ രൂപതയുടെ ഫിനാൻഷൽ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തിന് പുറമേ ഫഗ്വാര സെന്റ് ജോസഫ് പള്ളി വികാരിയായും പ്രവർത്തിച്ചുവരികയായിരുന്നു. കാളകെട്ടി തെക്കുംചേരിക്കുന്നേൽ പരേതനായ ദേവസ്യ-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് നിയുക്ത മെത്രാൻ.
സഹോദരങ്ങൾ: ടി.ഡി. ജോര്‍ജ്, സിസ്റ്റര്‍ ഡോ. ബ്രിജീത്ത് എസ്എബിഎസ്, ടി.ഡി. തോമസ്, ഫാ. ജോയി സെബാസ്റ്റ്യന്‍ എസ്ഡിബി (സൗത്ത് ആഫ്രിക്ക), സിസ്റ്റര്‍ എല്‍സിറ്റ് എസ്എബിഎസ് (ചമ്പക്കുളം), മിനി ജോസ് പുല്ലാട്ട്, സിസ്റ്റര്‍ റോസ് മാര്ട്ടിന് എസ്എബിഎസ് (പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, തക്കല), ഡോ. മനോജ് സെബാസ്റ്റ്യന്‍ (പാലക്കാട്), സുനോജ് സെബാസ്റ്റ്യന്‍ (ആലപ്പുഴ).