വിപണിയിൽ തകർച്ച
Saturday, June 14, 2025 12:56 AM IST
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വ്യാപാര അനിശ്ചിതത്വവും നിക്ഷേപകരെ വിൽപ്പന സമ്മർദത്തിൽപ്പെടുത്തിയതോടെ ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. പ്രധാന മേഖലാ സൂചികകളെല്ലാംതന്നെ ചുവപ്പിലേക്കു വീണു.
എഫ്എംസിജി, ബാങ്കിംഗ് മേഖലകളാണ് വൻ നഷ്ടം നേരിട്ടത്. മീഡിയ, റിയാലിറ്റി, ഹെൽത്ത്കെയർ മേഖലകൾ മാത്രമാണ് നഷ്ടത്തിൽപ്പെടാതെയിരുന്നത്. നിഫ്റ്റി മിഡ്കാപ്, സ്മോൾ കാപ് സൂചികകളും താഴ്ന്നു. ഇന്ത്യ വിഐഎക്സ് ഏഴു ശതമാനം ഉയർന്നു.
നിഫ്റ്റി 169.60 പോയിന്റ് (0.68%) താഴ്ന്ന് 24,718.60ലും സെൻസെക്സ് 573.38 പോയിന്റ് (0.70%) നഷ്ടത്തിൽ 81,118.60ലും വ്യാപാരം പൂർത്തിയാക്കി. 1520 ഓഹരികൾ മുന്നേറിയപ്പോൾ 2326 ഓഹരികൾ താഴ്ന്നു. 124 എണ്ണത്തിൽ മാറ്റമുണ്ടായില്ല. 50 ഓഹരികളുള്ള നിഫ്റ്റിയിലെ 9 എണ്ണം മാത്രം പച്ചതൊട്ടപ്പോൾ 41 എണ്ണം ചുവപ്പിലാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂലധനത്തിൽ രണ്ടു ദിവസം കൊണ്ട് 8.35 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ദുർബലമായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ ഒഴുക്കും ഇന്ത്യൻ ഓഹരി സൂചികകളിൽ താഴേക്ക് സമ്മർദം ചെലുത്തി. ഇറാനെതിരായ ഇസ്രയേൽ മിസൈൽ ആക്രമണത്തെത്തുടർന്ന് ഉയർന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളാണ് വിപണി വികാരത്തെ പ്രധാനമായും സ്വാധീനിച്ചത്. ഇത് നിക്ഷേപകരിൽ വിൽപ്പന സമ്മർദം ഗണ്യമായി വർധിപ്പിച്ചു.
മേയ് മാസത്തിൽ ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ആർബിഐയുടെ ആശ്വാസ പരിധിക്ക് താഴെയായി കുറഞ്ഞെങ്കിലും പുറത്തുനിന്നുള്ള പ്രതികൂല സാഹചര്യങ്ങൾ ഇതിനെ മറികടന്നു. പണപ്പെരുപ്പം കുറഞ്ഞതാണ് തകർച്ചയുടെ ആഘാതം കുറച്ചത്.
പശ്ചിമേഷ്യാ സംഘർഷങ്ങളെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 76 ഡോളറിനടുത്തേക്ക് ഉയർന്നു. പിരിമുറുക്കങ്ങൾ തുടരുകയാണെങ്കിൽ പണപ്പെരുപ്പ സാധ്യതയുണ്ട്.
സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടതോടെ അതിനുള്ള ആവശ്യകത ഉയർന്നു. സംഘർഷങ്ങൾക്ക് അയവു വരുന്നതുവരെ വിപണിയിൽ വിൽപ്പന സമ്മർദം ഉയരാനുള്ള സാധ്യതകളുണ്ട്.