ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്
Saturday, June 14, 2025 10:51 PM IST
ലണ്ടന്‍: കപ്പിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു നാള് വരും എന്നും, 2025 ആണ് ആ വര്‍ഷമെന്നും വീണ്ടും തെളിഞ്ഞു. 1909ല്‍ ഐസിസി ഫുള്‍ മെംബറായ ദക്ഷിണാഫ്രിക്കയ്ക്ക്, കന്നി ലോകകപ്പ് ട്രോഫി.
ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സില്‍ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് രാജാക്കന്മാരായി അവരോധിക്കപ്പെട്ടു. 2025 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍, നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് ദക്ഷിണാഫ്രിക്കയുടെ കന്നി ലോകകപ്പ് നേട്ടം.
ഹന്‍സി ക്രോണിയയുടെ നേതൃത്വത്തില്‍ 1998ലെ പ്രഥമ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യ ഐസിസി കിരീടം, പ്രോട്ടീസിന് 27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ഐസിസി ട്രോഫി. കപ്പിനായി പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് 2025ൽ ഇതിനോടകം അവസാനിപ്പിക്കുന്ന 12-ാമത് ടീമാണ് (11 ക്ലബ്ബുകൾ അടക്കം) ദക്ഷിണാഫ്രിക്ക.
ഏകദിനം, ട്വന്റി-20 ലോകകപ്പ് പോരാട്ടങ്ങളിലെല്ലാം മികച്ച ടീമുമായെത്തിയിട്ടും ഇക്കാലമത്രയും ട്രോഫിയില്‍ ചുംബിക്കാന്‍ സാധിക്കാതിരുന്നതിന്റെ വേദനയില്‍ തേന്‍ പുരട്ടി പ്രോട്ടീസ് സംഘം ലോഡ്സില്‍ ആര്‍ത്തുല്ലസിച്ചു... അതിലേക്കവരെ നയിച്ചത് ക്യാപ്റ്റന്‍ തെംബ ബൗമയുടെയും (66) ഓപ്പണര്‍ എയ്ഡന്‍ മാക്രത്തിന്റെയും (136) മിന്നും ഇന്നിംഗ്സുകളായിരുന്നു.
282 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്കയെ അടുപ്പിച്ച ഇന്നിംഗ്സ് കാഴ്ചവച്ച മാക്രമാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഓസ്ട്രേലിയയുടെ രണ്ട് ഇന്നിംഗ്സിലും ഓരോ വിക്കറ്റും മാക്രം നേടിയിരുന്നു. ന്യൂസിലന്‍ഡ് (2019-21), ഓസ്ട്രേലിയ (2021-23) ടീമുകള്‍ക്കുശേഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി സ്വന്തമാക്കുന്ന മൂന്നാമത് ടീമാണ് പ്രോട്ടീസ് എന്നറിപ്പെടുന്ന ദക്ഷിണാഫ്രിക്ക (2023-25).
ആദ്യസെഷനില്‍ കിരീടം
നാലാംദിനമായ ഇന്നലെ ആദ്യസെഷനില്ത്തന്നെ ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. 282 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക, രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയിലാണ് നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്.
102 റണ്‍സുമായി എയ്ഡന്‍ മാക്രവും 65 റണ്‍സുമായി തെംബ ബൗമയുമായിരുന്നു ക്രീസില്‍. രണ്ടു ദിവസംശേഷിക്കേ കന്നി ലോകകപ്പ് ട്രോഫിയിലേക്ക് 69 റണ്‍സിന്റെ അകലം മാത്രമായിരുന്നു പ്രോട്ടീസിനുണ്ടായിരുന്നത്.
നാലാംദിനം നാലു റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ എത്തിയപ്പോഴേക്കും ബൗമയെ (66) പാറ്റ് കമ്മിന്‍സ് പുറത്താക്കി. ട്രിസ്റ്റണ്‍ സ്റ്റബ്സിനെ (8) മിച്ചല്‍ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കുകകൂടി ചെയ്തതോടെ ഓസ്ട്രേലിയ മത്സരത്തിലേക്കു തിരിച്ചുവരുമെന്നു തോന്നിപ്പിച്ചു.
എന്നാല്‍, ഒരറ്റത്ത് ക്ഷമയോടെ നിലകൊണ്ട എയ്ഡന്‍ മാക്രത്തിനൊപ്പം ഡേവിഡ് ബെഡിംഗ്ഹാം (49 പന്തില്‍ 21 നോട്ടൗട്ട്) ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക ജയത്തിലേക്കെത്തി. ജയിക്കാന്‍ ഏഴ് റണ്‍സ് മാത്രം വേണ്ടിയപ്പോള്‍ അനാവശ്യമായ ഷോട്ടിലൂടെ മാക്രം പുറത്ത്. ജോഷ് ഹെയ്സല്വുഡായിരുന്നു പന്ത് എറിഞ്ഞത്.
83-ാം ഓവറിലെ അവസാന പന്തില്‍ കെയ്ല്‍ വെരെയ്ന്‍ സിംഗിള്‍ എടുത്ത് സ്കോര്‍ ടൈയിലെത്തിച്ചു, 281/5. മിച്ചല്‍ സ്റ്റാര്‍ക്കിനെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ വെരെയ്ന്‍ (13 പന്തില്‍ 4 നോട്ടൗട്ട്) കീപ്പര്‍ ക്യാച്ചിലൂടെ പുറത്താകേണ്ടതായിരുന്നു. എന്നാല്‍, അമ്പയര്‍ ഔട്ട് വിളിച്ചില്ല. റിവ്യു ബാക്കി ഇല്ലാത്തതിനാല്‍ ഡിആര്‍എസ് വിളിക്കാന്‍ ഓസ്ട്രേലിയയ്ക്കും സാധിച്ചില്ല. ഓവറിലെ നാലാം പന്തില്‍ (83.4) സിംഗിള്‍ എടുത്ത് വെരെയ്ന്‍ ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചു.
വെരെയ്നും ഡേവിഡ് ബെഡിംഗ്ഹാമും മൈതാനത്തു തുള്ളിച്ചാടി. ലോഡ്സിന്റെ മട്ടുപ്പാവില്‍ ദക്ഷിണാഫ്രിക്കന്‍ ടീമുകള്‍ ആഹ്ലാദചിത്തരായി. ഒരു നിമിഷം തലകുമ്പിട്ടിരുന്നശേഷം ക്യാപ്റ്റന്‍ തെംബ ബൗമയും ആഘോഷത്തിലേക്ക്... അതോടെ ഏവരും ഫിഫ ലോകകപ്പ് ഫുട്ബോളിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച 2010ലെ “ദിസ് ടൈം ഫോര്‍ ആഫ്രിക്ക”... എന്ന ഗാനം മൂളി.
ബൗമ, മാക്രം; രണ്ടു ക്യാപ്റ്റന്മാര്
ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ രണ്ടു ക്യാപ്റ്റന്മാരുടെ (തെംബ ബൗമ, എയ്ഡന്‍ മാക്രം) ഇന്നിംഗ്സാണ് കന്നി ലോകകപ്പിലേക്ക് അവരെ എത്തിച്ചത്. ഫൈനലിലെ നാലാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിലെത്തിയ 282 റണ്‍സ് എന്ന ലക്ഷ്യം അതുവരെയുള്ള മൂന്ന് ഇന്നിംഗ്സുകളെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു.
കാരണം, ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 212ലും രണ്ടാം ഇന്നിംഗ്സ് 207ലും അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ നേടാനായത് 138 റണ്‍സ് മാത്രവും.
ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ തെംബ ബൗമയും ട്വന്റി-20 ക്യാപ്റ്റനായ എയ്ഡന്‍ മാക്രവും മൂന്നാം വിക്കറ്റില്‍ 250 പന്തിൽ പടുത്തുയർത്തിയ 147 റണ്‍സ് കൂട്ടുകെട്ട് കാര്യങ്ങള്‍ അവര്‍ക്കനുകൂലമാക്കി.