യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിൽ പോർച്ചുഗൽ ചാന്പ്യന്മാർ
Tuesday, June 10, 2025 1:50 AM IST
മ്യൂണിക്: 2025 യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ വിശേഷിപ്പിക്കപ്പെട്ടത് പോര്‍ച്ചുഗല്‍ ഇതിഹാസം നാല്‍പ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്പെയിനിന്റെ പതിനേഴുകാരന് ലാമിന് യമാലും തമ്മിലുള്ള പോരാട്ടമായാണ്.
120 മിനിറ്റിലെ ഫുട്ബോളിനുശേഷം ഷൂട്ടൗട്ടിലൂടെ ജേതാക്കളെ നിശ്ചയിച്ച പോരാട്ടത്തില്‍ 88-ാം മിനിറ്റില്‍ റൊണാള്‍ഡോയും 105-ാം മിനിറ്റില്‍ യമാലും മൈതാനത്തുനിന്നു തിരികെ വിളിക്കപ്പെട്ടു.
ഷൂട്ടൗട്ടിന്റെ പിരിമുറുക്കം ഇരുവരും ഡഗ്ഗൗട്ടിലിരുന്നാണ് അനുഭവിച്ചത്. പോര്‍ച്ചുഗലിനു ട്രോഫി സമ്മാനിച്ചപ്പോള്‍ യമാല്‍ ഒഴികെയുള്ള സ്പാനിഷ് താരങ്ങള്‍ കൈയടിച്ചു. പോര്‍ച്ചുഗല്‍ ആഘോഷത്തോടു മുഖംതിരിച്ച യമാല്‍ ഒറ്റയ്ക്കു ഡ്രസിംഗ് റൂമിലേക്കു നടന്നു.
മത്സരം അധികസമയത്തേക്കു നീട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടില്നിന്നാണു പിറന്നത്. മറുവശത്ത് ലാമിന് യമാലിനു കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.
നിശ്ചിത സമയത്ത് 2-2നു സമനിലയായ മത്സരത്തില്‍ അധികസമയത്തും ജേതാവിനെ കണ്ടെത്താനായില്ല. ഒടുവില്‍ ഷൂട്ടൗട്ടില്‍ 5-3ന്റെ ജയത്തോടെ പോര്‍ച്ചുഗല്‍ ചാമ്പ്യന്മാര്. മാര്ട്ടിന് സുബിമെന്‍ഡി (21’), മൈക്കല്‍ ഒയര്‍സാബല്‍ (45’) എന്നിവരാണ് സ്പെയിനിനായി വല ചലിപ്പിച്ചത്. നൂനൊ മെന്‍ഡെസ് (26’), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (61’) എന്നിവര്‍ പോര്‍ച്ചുഗലിനായും ഗോള്‍ നേടി.
തീപ്പൊരി പോരാട്ടം
നാലാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ റൈറ്റ് ബാക്ക് ജാവോ നെവസിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍മുഖം വിറപ്പിച്ചതോടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. 14-ാം മിറ്റില്‍ സ്പാനിഷ് താരം പെദ്രിയുടെ ക്ലോസ് റേഞ്ച് ഫിനിഷിംഗ് ശ്രമം പോസ്റ്റിനു തൊട്ടടുത്തൂകൂടി പുറത്ത്. 21-ാം മിനിറ്റില്‍ ആദ്യഗോള്‍. ബോക്സിനുള്ളിലെ പോരാട്ടത്തിനുശേഷം മാര്ട്ടിന് സുബിമെന്‍ഡി പന്ത് വലയിലാക്കുകയായിരുന്നു.
26-ാം മിനിറ്റില്‍ കരിയറിലെ ആദ്യ രാജ്യാന്തര ഗോളുമായി നൂനൊ മെന്‍ഡെസ് പോര്‍ച്ചുഗലിനെ ഒപ്പമെത്തിച്ചു. ക്രിസ്റ്റ്യാനോ റൊണാള്ഡോയില്നിന്നു ലഭിച്ച പന്ത് പെഡ്രൊ നെറ്റൊ മെന്ഡെസിനു മറിച്ചു. സ്പാനിഷ് പ്രതിരോധക്കാര്‍ക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് ഊളിയിട്ട മെന്‍ഡെസിന്റെ ഷോട്ട് വലയില്‍.
45-ാം മിനിറ്റില്‍ പെദ്രിയുടെ പാസില്‍ ഒയര്‍സബാലിന്റെ ഗോള്‍. 49-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പന്ത് വലയിലാക്കിയെങ്കിലും ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നു. 61-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ സമനില ഗോള്‍. നൂനൊ മെന്‍ഡെസ് ബോക്സിനുള്ളിലേക്കു നല്കിയ ലോക്രോസ് മിഗ്വേസയുടെ കാലില്‍ത്തട്ടി ഉയര്‍ന്നു.
പന്ത് കൃത്യമായി എത്തിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാലിനു പാകം. വല കുലുക്കിയശേഷം അധികം ആഘോഷത്തിനു നില്‍ക്കാതെ റൊണാള്‍ഡോ പന്ത് എടുത്ത് മധ്യവരയിലേക്ക് ഓടി. 63-ാം മിനിറ്റില്‍ ബ്രൂണോ മെന്‍ഡെസിന്റെ ഉജ്വല ബ്ലോക്ക്. പെദ്രിയുടെ ഗോളെന്നുറച്ച ഷോട്ടിനെ മെന്‍ഡെസ് ബ്ലോക്ക് ചെയ്ത് അദ്ഭുതകരമായി രക്ഷിച്ചു.
ഷൂട്ടൗട്ടില്‍ കോസ്റ്റ സ്റ്റാര്‍
ഷൂട്ടൗട്ടില്‍ താരമായത് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗോ കോസ്റ്റ. പോര്‍ച്ചുഗലിന്റെ ഗോണ്‍സാലോ റാമോസിന്റെ പെര്‍ഫെക്ട് ഷോട്ടിലൂടെയാണ് ഷൂട്ടൗട്ട് ആരംഭിച്ചത്.
മൈക്കല്‍ മെറിനോയിലൂടെ സ്പെയിന് ഒപ്പമെത്തി. തുടര്‍ന്ന് വിറ്റിഞ്ഞയും ബ്രൂണോ ഫെര്‍ണാണ്ടസും പോര്‍ച്ചുഗലിനായും അലെക്സ് ബെയ്നയും ഇസ്കോയും സ്പെയിനിനായും രണ്ടും മൂന്നും ഷോട്ടുകള്‍ പിഴവില്ലാതെ വലയിലാക്കി.
പോര്‍ച്ചുഗലിന്റെ നാലാം കിക്കെടുത്ത മെന്ഡെസിനും പിഴച്ചില്ല. എന്നാല്‍, സ്പെയിനിന്റെ ക്യാപ്റ്റന്‍ ആര്വാരൊ മൊറാട്ടയുടെ നാലാം കിക്ക് ഡിയോഗോ കോസ്റ്റ വലത്തോട്ടു ചാടി തടഞ്ഞു. റൂബെന്‍ നെവെസിന്റെ അഞ്ചാം കിക്കും സ്പാനിഷ് ഗോള്‍ കീപ്പറിനെ കടന്നു വലയിലായതോടെ 5-3നു പോര്‍ച്ചുഗലിനു ജയവും കപ്പും.
ഓ... മെന്‍ഡെസ്

മ്യൂണിക്: പ്രതിരോധം മുതല്‍ ആക്രമണം വരെ നിര്‍ണായക സാന്നിധ്യമായ പോര്‍ച്ചുഗല്‍ ലെഫ്റ്റ് ബാക്ക് നൂനൊ മെന്‍ഡെസാണ് നേഷന്‍സ് ലീഗ് ഫൈനലിന്റെ താരം. ഒരു ഗോള്‍ നേടുകയും നിര്‍ണായക ക്ലിയറന്‍സ് നടത്തുകയും ഗോള്‍ ഷോട്ട് ഉതിര്‍ക്കുകയും ചെയ്ത ഇരുപത്തിരണ്ടുകാരനായ മെന്‍ഡെസ് കളം നിറഞ്ഞു. ലാമിന് യമാലിനെ നിശബ്ദമാക്കിയതില് മെന്‍ഡെസിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും മെന്‍ഡെസ് ഇതേ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലയെയും ആഴ്സണലിന്റെ ബുക്കായൊ സാക്കയെയും ബാഴ്സലോണയുടെ യമാലിനെയും മെന്‍ഡെസ് പൂട്ടിയിരുന്നു.
പെപ്പെ, മാര്‍ട്ടിനെസ്
പോര്‍ച്ചുഗലിന്റെ ട്രോഫി ആഘോഷത്തില്‍ ഇതിഹാസതാരം പെപ്പെ എത്തിയതും ശ്രദ്ധിക്കപ്പെട്ടു. 2023ല്‍ പോര്‍ച്ചുഗലിന്റെ മുഖ്യപരിശീലക വേഷം അണിഞ്ഞ മാനേജര്‍ കരിയറിലെ ആദ്യ രാജ്യാന്തര ട്രോഫിയാണ് 2025 യുവേഫ നേഷന്‍സ് ലീഗ്.