ഇറ്റാലിയന്‍ കോച്ച് സ്പാലെറ്റി ജയത്തോടെ മടങ്ങി
Tuesday, June 10, 2025 11:43 PM IST
മിലാന്: 2026 ഫിഫ ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്കു ജയം. ഹോം മത്സരത്തില്‍ അസൂറികള്‍ 2-0നു മോള്‍ഡോവയെ തോല്‍പ്പിച്ചു.
ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരത്തില്‍ ഇറ്റലി നോര്വെയോടു പരാജയപ്പെട്ടിരുന്നു. നോര്വെയോടു പരാജയപ്പെട്ടതിനു പിന്നാലെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ലൂസിയാനോ സ്പാലെറ്റി തെറിക്കുമെന്നുറപ്പായി.
സ്പാലെറ്റിയുടെ ശിക്ഷണത്തില്‍ ഇറ്റലിയുടെ അവസാന മത്സരമായിരുന്നു മോള്‍ഡോവയ്ക്ക് എതിരായത്. ജയത്തോടെ പടിയിറങ്ങാനും ഇതോടെ സ്പാലെറ്റിക്കു സാധിച്ചു.
ജിയാകോമോ റാസ്പഡോറി (40’), ആന്‍ഡ്രിയ കാംബിയാസോ (50’) എന്നിവരായിരുന്നു ഇറ്റലിക്കുവേണ്ടി ഗോള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു ലോകകപ്പിലും (2018, 2022) ഇറ്റലിക്കു യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.
നോര്‍വെ, ബെല്‍ജിയം, ക്രൊയേഷ്യ
ഗ്രൂപ്പ് ഐയിലെ മറ്റൊരു മത്സരത്തില്‍ നോര്‍വെ 1-0നു എസ്റ്റോണിയയെ തോല്‍പ്പിച്ചു. 62-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ വകയായിരുന്നു നോര്‍വെയുടെ ജയം കുറിച്ച ഗോള്‍.
ജയത്തോടെ നാലു മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി നോര്‍വെ ഒന്നാം സ്ഥാനത്തു തുടരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരാണ് ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. രണ്ടാം സ്ഥാനക്കാര്‍ക്കു പ്ലേ ഓഫ് അവസരം ഉണ്ട്.
ഗ്രൂപ്പ് ജെയില്‍ കെവിന് ഡിബ്രൂയിന്റെ ഗോളില്‍ ബെല്‍ജിയത്തിനു ജയം. ഏഴു ഗോള്‍ പിറന്ന ത്രില്ലറില്‍ ബെല്‍ജിയം 4-3നു വെയ്ൽസിനെ തോല്‍പ്പിച്ചു. 27 മിനിറ്റിനുള്ളില്‍ മൂന്നു ഗോളിനു ലീഡ് നേടിയ ബെല്‍ജിയം, മൂന്നു ഗോള്‍ തിരികെ വാങ്ങി സമനിലയിലായിരുന്നു.
തുടര്‍ന്ന് 88-ാം മിനിറ്റിലായിരുന്നു ഡിബ്രൂയിന്റെ വിജയ ഗോള്‍. ഗ്രൂപ്പ് ജെയില്‍ ഏഴു പോയിന്റുമായി വെയ്ൽസ് രണ്ടാമതും നാലു പോയിന്റുമായി ബെല്‍ജിയം മൂന്നാമതുമാണ്.
ഗ്രൂപ്പ് എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത്. ഹോം മത്സരത്തില്‍ ക്രൊയേഷ്യ 5-1നു ചെക്കിനെ കീഴടക്കി. ലൂക്കാ മോഡ്രിച്ചും (62’) ക്രൊയേഷ്യക്കുവേണ്ടി ഗോള്‍ നേടി. ഗ്രൂപ്പില്‍ ഒമ്പതു പോയിന്റുമായി ചെക്കാണ് ഒന്നാം സ്ഥാനത്ത്.