ലോസ് ആഞ്ചലസ് പ്രക്ഷോഭം പടരുന്നു ; കുടിയേറ്റ വിരുദ്ധതയ്ക്ക് എതിരേ യുഎസ് നഗരങ്ങളിൽ പ്രകടനം
Thursday, June 12, 2025 12:13 AM IST
ലോസ് ആഞ്ചലസ്: പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കു പടരുന്നു.
തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഫിലാഡെൽഫിയ, അറ്റ്ലാന്റ, ഓസ്റ്റിൻ എന്നീ വൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങളുണ്ടായി.
ലോസ് ആഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് നടത്തുന്നതിലുള്ള പ്രതിഷേധം തുടർച്ചയായ അഞ്ചാം ദിനമായ ചൊവ്വാഴ്ചയും തുടർന്നു.
അക്രമവും കൊള്ളയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നഗരഹൃദയത്തിലെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ മേയർ കാരെൻ ബാസ് ചൊവ്വാഴ്ച രാത്രി മുതൽ അനിശ്ചിത കാലത്തേക്കു കർഫ്യൂ പ്രഖ്യപിച്ചു. കർഫ്യൂ പാലിക്കാൻ തയാറാകാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂയോർക്ക് നഗരത്തിലെ പ്രകടനത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു. ലോസ് ആഞ്ചലസിലേതു പോലുള്ള പ്രതിഷേധം ന്യൂയോർക്കിൽ അനുവദിക്കില്ലെന്ന് മേയർ എറിക് ആഡംസ് വ്യക്തമാക്കി.
സാൻഫ്രാൻസിസ്കോയിലെ പ്രതിഷേധത്തിൽ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. 150 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെ, ട്രംപിന്റെ ഉത്തരവു പ്രകാരം ലോസ് ആഞ്ചലസ് നഗരത്തിൽ 4,000 നാഷണൽ ഗാർഡ് സൈനികരെയും 700 മറീനുകളെയും വിന്യസിച്ചിട്ടുണ്ട്. രാജ്യരക്ഷയ്ക്കു ചുമതലപ്പെട്ട സൈനികരെ സ്വന്തം പൗരന്മാർക്കെതിരേ വിന്യസിച്ചത് അമേരിക്കൻ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്കിടയാക്കി. സൈനികരെ പിൻവലിക്കണമെന്നു ലോസ് അഞ്ചലസ് ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണർ ഗാവിൻ ന്യൂസം ആവശ്യപ്പെട്ടു.
ഗവർണറുടെ കീഴിൽ വരുന്ന നാഷണൽ ഗാർഡ്സിനെ പ്രസിഡന്റ് പ്രത്യേക അധികാരം ഉപയോഗിച്ചു വിന്യസിച്ചതിനെ ചോദ്യംചെയ്ത് അദ്ദേഹം കോടതിയ സമീപിച്ചിട്ടുമുണ്ട്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നയാളാണു ഗാവിൻ.
ടെക്സസ് സംസ്ഥാനത്തെ സാൻ അന്റോണിയോ നഗരത്തിലും പ്രക്ഷോഭകരെ നേരിടാൻ നാഷണൽ ഗാർഡ്സിനെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന ഗവർണർ ഗ്രെഗ് അബട്ടാണ് ഇതിന് ഉത്തരവ് നല്കിയത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ് ആബട്ട്.