അമേരിക്കയിലേക്കു ഫംഗസ് കടത്തിയ ചൈനീസ് നടപടി രാജ്യത്തിനെതിരായ യുദ്ധത്തിനു തുല്യമെന്നു യുഎസ് വിദഗ്ധൻ
Monday, June 9, 2025 1:53 AM IST
വാഷിംഗ്ടണ്‍: വിളകൾ നശിപ്പിക്കുന്ന മാരകമായ ഫംഗസുകൾ അമേരിക്കയിലേക്കു കടത്തിയത് രാജ്യത്തിനെതിരായ യുദ്ധത്തിനു തുല്യമാണെന്ന് അഭിഭാഷകനും അമേരിക്കയിലെ ചൈനീസ് കാര്യ നിരീക്ഷകനുമായ ഗോർഡൻ ജി. ചാംഗ്.
ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് അമേരിക്ക നീങ്ങണം. ഇക്കാര്യത്തിൽ കൃത്യമായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കോവിഡിനേക്കാൾ മാരകമായത് സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
2020ൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ചൈനയിൽനിന്ന് വിത്തുകൾ എത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക ആവശ്യപ്പെടാതെയാണ് ഇവ എത്തിയത്. പടർന്നുപിടിക്കുന്നതും അപകടകരവുമായ സസ്യങ്ങളെ നട്ടുപിടിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിലെന്ന് താൻ കരുതുന്നു. ഈ വർഷവും ഒരു ചൈനീസ് ഓൺലൈൻ റീട്ടെയിലറിൽനിന്ന് യുഎസിലേക്ക് വിത്തുകളെത്തി. ഇതു തടയാനുള്ള ഏക മാർഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണ്. ഈ നയം തീവ്രമാണെന്ന് ആളുകൾ കരുതുമെന്ന് തനിക്കറിയാം. എന്നാൽ, അവസാനം അമേരിക്കയ്ക്കുതന്നെ ഇതു തിരിച്ചടിയാകും. ഒരുപക്ഷേ കോവിഡിനേക്കാൾ മാരകമായത് എന്തോ രാജ്യത്തെ ബാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്കുമുമ്പാണ് അപകടകരമായ ഫംഗസ് അമേരിക്കയിലേക്കു കടത്തിയതിന് ചൈനക്കാരായ രണ്ടു ഗവേഷകർ അറസ്റ്റിലായത്. മിഷിഗൺ സർവകലാശാലയിൽ ചൈനീസ് ഫണ്ടിംഗോടെ ഗവേഷണം നടത്തുന്ന സുയോംഗ് ലിയു (34), ഇയാളുടെ പെണ്‍സുഹൃത്ത് യുംഗ് കിംഗ് ജിയാന്‍ (33) എന്നിവരാണു പിടിയിലായത്. കാര്‍ഷികവിളകള്‍ക്ക് വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്കു കടത്തിയതെന്ന് എഫ്ബിഐ വ്യക്തമാക്കിയിരുന്നു.
ഫുസാറിയം ഗ്രാമിനിയേറം എന്നപേരിലറിയപ്പെടുന്ന ഫംഗസാണ് വിമാനമാര്‍ഗം യുഎസിലേക്കെത്തിച്ചത്. കാര്‍ഷികവിളകള്‍ക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാര്‍ഷികതീവ്രവാദത്തിന് ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു. ചോളം, ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യവിളകളെ ബാധിക്കുന്ന ഹെഡ് ബ്ലൈറ്റ് രോഗത്തിനു കാരണമായ ഈ ഫംഗസ് കോടിക്കണക്കിന് ഡോളർ നാശനഷ്ടമാണ് ആഗോളതലത്തിൽ പ്രതിവർഷം ഉണ്ടാക്കുന്നത്.
വിളകളിൽ മാത്രമൊതുങ്ങുന്നതല്ല ഈ ഫംഗസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ. ഫംഗസ് ഉത്പാദിപ്പിക്കുന്ന ടോക്സിനുകൾ കരളിനെയും പ്രത്യുത്പാദനത്തെയും ബാധിക്കും. കോവിഡ്-19 മഹാമാരിക്കു കാരണമായ നോവൽ കൊറോണ വൈറസ് ഒരു ചൈനീസ് ലാബിൽ വികസിപ്പിച്ചെടുത്തതാണെന്ന ആരോപണം ഇപ്പോഴും ശക്തമായി നിലനിൽക്കേയാണ് ചൈനയെ ചുറ്റിപ്പറ്റി വീണ്ടും വിവാദമുയരുന്നത്.