നൈജീരിയയില്‍ വൈദികനെ തട്ടിക്കൊണ്ടുപോയി
Saturday, June 7, 2025 1:49 AM IST
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ തീവ്രവാദികൾ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി. ബോർണോ സംസ്ഥാനത്തെ മെയ്ദുഗുരി രൂപതാംഗമായ ഫാ. അൽഫോൺസസ് അഫീനയെയാണു ഇസ്ലാമിക ബൊക്കോഹറം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ഒന്നിനു രാത്രി ഗ്വോസയ്ക്കു സമീപം വിശുദ്ധ കുർബാനയര്‍പ്പണം കഴിഞ്ഞ് മെയ്ദുഗുരിയിലേക്ക് മടങ്ങുന്നതിനിടെയാണു സായുധസംഘം ഫാ. അഫീനയെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും തട്ടിക്കൊണ്ടുപോയത്. തീവ്രവാദികൾ പിന്നീട് രൂപതാധികൃതരെ ഫോണിൽ ബന്ധപ്പെടുകയും ഫാ. അഫീന ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് നൽകുകയും ചെയ്തു.
ബൊക്കോഹറമിന്റെ ചൂഷണത്തിന് ഇരകളായവരെ സഹായിച്ചിരുന്ന ഫാ. അഫീന ഇതിനായി പ്രദേശത്തു ട്രോമ സെന്ററും സ്ഥാപിച്ചിരുന്നു. ആറര വർഷം അമേരിക്കയിലെ ഫെയർബാങ്ക്സ് രൂപതയിലെ ഗ്രാമങ്ങളിൽ സേവനം ചെയ്ത ഫാ. അഫീന കഴിഞ്ഞ ഏപ്രിലിലാണ് നാട്ടിൽ തിരിച്ചെത്തിയത്.
നൈജീരിയയിലെ ബൊക്കോഹറാം ഇരകൾക്കു സമാശ്വാസമേകാനും ട്രോമ സെന്റർ സ്ഥാപിക്കുകയെന്ന ഉദ്ദ്യേശത്തോടെയും അമേരിക്കയിലായിരിക്കെ, മനഃശാസ്ത്രത്തിലും കൗൺസലിംഗിലും അദ്ദേഹം ബിരുദം നേടിയിരുന്നു. തുടർന്നാണ് സ്വന്തം രാജ്യത്തേക്കു മടങ്ങിയത്.