കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധം ; ലോസ് ആഞ്ചലസിൽ സേനയെ ഇറക്കി ട്രംപ്
Monday, June 9, 2025 1:53 AM IST
ലോസ് ആഞ്ചലസ്: അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചലസ് നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം നേരിടാൻ സൈന്യത്തെ രംഗത്തിറക്കി പ്രസിഡന്റ് ട്രംപ്. നാഷണൽ ഗാർഡ്സ് സേനയിലെ രണ്ടായിരം അംഗങ്ങളെ നഗരത്തിൽ വിന്യസിക്കാൻ ട്രംപ് ഉത്തരവിട്ടു.
അനധികൃത കുടിയേറ്റക്കാരെ പിടികൂടാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് ആരംഭിച്ചതാണു പ്രക്ഷോഭത്തിനു കാരണം. കഴിഞ്ഞ ദിവസങ്ങളിൽ 118 പേർ അറസ്റ്റിലായി. ഇതിനു പിന്നാലെ ഹിസ്പാനിക് വംശജർക്കു ഭൂരിപക്ഷമുള്ള പാരമൗണ്ട് പ്രദേശത്ത് വെള്ളി, ശനി ദിവസങ്ങളിലുണ്ടായ പ്രക്ഷോഭം അക്രമാസക്തമായി. പ്രക്ഷോഭകരിൽ ചിലർ മെക്സിക്കൻ പതാകകളും ഏന്തിയിരുന്നു.
പ്രതിപക്ഷ ഡെമോക്രാറ്റുകൾ ഭരിക്കുന്ന ലോസ് ആഞ്ചലസ് നഗരവും, നഗരം ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനവും അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയമാണെന്ന് ആരോപിച്ചുകൊണ്ടാണ് ട്രംപ് സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ടത്. സംസ്ഥാന ഗവർണർമാർക്കു കീഴിലുള്ള നാഷണൽ ഗാർഡ് സേനയെ, പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ട്രംപ് രംഗത്തിറക്കിയിരിക്കുന്നത്.
അക്രമാസക്ത പ്രതിഷേധം തുടരുകയാണെങ്കിൽ യുഎസ് സേനയിലെ മറീനുകളെ രംഗത്തിറക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
നാഷണൽ ഗാർഡിനുമേലുള്ള അധികാരം തട്ടിയെടുത്ത ട്രംപിന്റെ നടപടി ക്ഷോഭജനകമാണെന്ന് കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രതികരിച്ചു. അനധികൃത കുടിയേറ്റക്കാർക്കായുള്ള റെയ്ഡുകൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി ലോസ് ആഞ്ചലസ് മേയർ കാരൻ ബാസ് പറഞ്ഞു.