ഗാസയ്ക്കു സഹായവുമായി ബോട്ടിലെത്തിയ ഗ്രേറ്റയെ ഇസ്രേലി സേന കസ്റ്റഡിയിലെടുത്തു
Tuesday, June 10, 2025 1:50 AM IST
ടെൽ അവീവ്: പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിന്റെ നേതൃത്വത്തിൽ ഗാസയ്ക്കു സഹായവസ്തുക്കളുമായി എത്തിയ ബോട്ട് ഇസ്രേലി സേന കസ്റ്റഡിയിലെടുത്തു.
ഗ്രേറ്റ അടക്കം ബോട്ടിലുണ്ടായിരുന്ന 12 പേരും സേനയുടെ കസ്റ്റഡിയിലായി. ഇസ്രയേലിലെ അഷ്ദോദ് തുറമുഖത്താണു ബോട്ട് അടുപ്പിച്ചത്. ഗ്രേറ്റ അടക്കമുള്ളവരെ സ്വരാജ്യങ്ങളിലേക്കു മടക്കി അയയ്ക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.
‘ഫ്രീഡം ഫ്ലോട്ടില്ല സഖ്യം’ എന്ന ഗാസ അനുകൂല സംഘടനയാണു ബ്രിട്ടനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മാഡലീൻ എന്ന ബോട്ടിൽ അരിയും ശിശുഭക്ഷണവും ഗാസയിലേക്ക് അയച്ചത്. ജൂൺ ഒന്നിന് ഇറ്റലിയിൽനിന്ന് യാത്ര പുറപ്പെട്ട ബോട്ടിൽ ബ്രസീൽ, ഫ്രാൻസ്, ജർമനി, നെതർലാൻഡ്സ്, സ്പെയിൻ, സ്വീഡൻ, തുർക്കി എന്നീ രാജ്യങ്ങളിലെ പൗരന്മാരാണുണ്ടായിരുന്നത്.
ഹമാസ് ഭീകരർക്ക് ആയുധം ലഭിക്കുന്നതു തടയാൻ ഇസ്രേലി സേന ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച സാഹചര്യത്തിലാണു ബോട്ട് കസ്റ്റഡിയിലെടുത്തത്.ബോട്ടിൽ കയറിയ സൈനികർ ഗ്രേറ്റ അടക്കമുള്ളവർക്കു ഭക്ഷണവും വെള്ളവും നല്കി.
അതേസമയം, ഇസ്രയേലിന്റെ നാവിക ഉപരോധം നിയമവിരുദ്ധമാണെന്ന് ഫ്രീഡം ഫ്ലോട്ടില്ല പ്രതികരിച്ചു.
2010ൽ ഗാസയ്ക്കു സഹായവുമായി വന്ന മവി മർമാര എന്ന കപ്പലിൽ കയറി ഇസ്രേലി കമാൻഡോകൾ പത്ത് തുർക്കി പൗരന്മാരെ വധിച്ചിരുന്നു.