ശുഭാംശുവിന്റെയും സംഘത്തിന്റെയും യാത്ര പുതിയ പേടകത്തിൽ; 14 ദിവസത്തെ ദൗത്യം
Tuesday, June 10, 2025 1:50 AM IST
ഫ്ലോറിഡ: നാല് പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്തുന്ന ചരിത്രനിമിഷത്തിനായി കാത്തിരിക്കുകയാണ് രാജ്യം മുഴുവൻ.
ഐഎസ്ആർഒയുടെ ബഹിരാകാശസഞ്ചാരിയും ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല പൈലറ്റായ ദൗത്യം ഇന്നു വിക്ഷേപിക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും ദൗത്യം മോശം കാലാവസ്ഥയെത്തുടർന്ന് നാളത്തേക്ക് മാറ്റുകയായിരുന്നു.
പുതുതായി വികസിപ്പിച്ചെടുത്ത സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സംഘം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നു യാത്രതിരിക്കുക. ഫാല്‍ക്കണ്‍ 9 റോക്കറ്റിന് മുകളിലാണ് പേടകം ഘടിപ്പിക്കുന്നത്. ആദ്യയാത്രയ്ക്കു മുന്നോടിയായി ലോഞ്ച് പാഡിലെ ഹാംഗറില്‍ പേടകം കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.
ആക്സിയോമിന്റെ നാലാമത്തെ സ്വകാര്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണിത്. അമേരിക്കയിൽനിന്നുള്ള മിഷന് കമാന്‍ഡര്‍ പെഗി വിറ്റ്സണ്‍, ഹംഗറിയില്‍നിന്നുള്ള ടിബോര്‍ കാപു, പോളണ്ടില്‍നിന്നുള്ള സ്ലാവോഷ് ഉസ്നാന്‍സ്കി-വിസ്നിയേവ്സ്കി എന്നിവരാണ് സഹയാത്രികര്‍.
1984ല്‍ റഷ്യയുടെ സോയൂസ് ടി-11 പേടകത്തില്‍ ബഹിരാകാശത്തേക്കു യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനായ വിംഗ് കമാന്‍ഡര്‍ രാകേഷ് ശർമയ്ക്കുശേഷം 41 വര്‍ഷം കഴിഞ്ഞാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തെത്തുന്നത്.
അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ 14 ദിവസത്തെ ദൗത്യത്തിനിടെ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സ്കൂൾ വിദ്യാർഥികളുമായും ബഹിരാകാശ വ്യവസായ മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തും.
മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങളും നടത്തും. ഈ ഗവേഷണങ്ങളില്‍ ഇന്ത്യ, യുഎസ്, പോളണ്ട്, ഹംഗറി, സൗദി അറേബ്യ, ബ്രസീൽ, നൈജീരിയ, യുഎഇ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങി 31 രാജ്യങ്ങള്‍ സഹകരിക്കുന്നുണ്ട്.
ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പ്രതീക്ഷ പകരുന്ന ദൗത്യം ആക്സിയോം സ്പേസ്, നാസ, സ്പേസ് എക്സ്, ഐഎസ്ആർഒ എന്നിവയുടെ സഹകരണത്തോടെയുള്ളതാണ്. ശുഭാംശുവിന്റെ യാത്രയ്ക്കായി 538 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്.