ലോസ് ആഞ്ചലസ് പ്രക്ഷോഭം ശമിക്കുന്നു: ട്രംപിനെതിരേ കേസുമായി ഗവർണർ
Tuesday, June 10, 2025 1:50 AM IST
ലോസ് ആഞ്ചലസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസ് നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം ശമിക്കുന്നു. ഞായറാഴ്ച രാത്രിയോടെ നഗരം ശാന്തമായെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഞായറാഴ്ച പകൽ നഗരമധ്യത്തിൽ പ്രക്ഷോഭം നടത്തിയവർ പോലീസുമായി ഏറ്റുമുട്ടി. റാലികൾ നിയമവിരുദ്ധമാണെന്നു പോലീസ് പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകർ പിന്മാറാൻ കൂട്ടാക്കിയില്ല. മെക്സിക്കൻ പതാകയേന്തിയ പ്രതിഷേധക്കാർ വാഹനങ്ങൾ തീവച്ചു നശിപ്പിക്കുകയും പോലീസിനെ കല്ലെറിയുകയും ചെയ്തു.
ഹിസ്പാനിക് വംശജർക്കു ഭൂരിപക്ഷമുള്ള പാരമൗണ്ട് മേഖലയിലെ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് ആരംഭിച്ചതാണ് വെള്ളിയാഴ്ച പ്രക്ഷോഭത്തിനു കാരണമായത്.
ഇതിനിടെ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരം സൈനിക വിഭാഗമായ നാഷണൽ ഗാർഡ്സ് ലോസ് ആഞ്ചലസ് നഗരത്തിൽ ഇറങ്ങിയിട്ടുണ്ട്. സർക്കാർ മന്ദിരങ്ങളുടെ സുരക്ഷയാണു സേനയ്ക്കു നല്കിയിരിക്കുന്നത്.
രണ്ടായിരം നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാനുള്ള തീക്കം ട്രംപ് പിൻവലിക്കണമെന്ന് ലോസ് ആഞ്ചലസ് ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണർ ഗാവിൻ ന്യൂസം ആവശ്യപ്പെട്ടു.
ഗവർണറുടെ അധികാരം മറികടന്ന നീക്കത്തിൽ കോടതിയെ സമീപിക്കുമെന്നും ട്രംപ് ആവശ്യമില്ലാത്ത പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്നും ന്യൂസം ആരോപിച്ചു.
അക്രമം തുടർന്നാൽ യുഎസ് സേനയിലെ മറീനുകളെ രംഗത്തിറക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്കിയിരുന്നു. 500 മറീനുകളെ വിന്യസിക്കാൻ തയാറാണെന്ന് സൈന്യം അറിയിച്ചു.