ഗ്രേറ്റയെ ഇസ്രയേൽ നാടുകടത്തി
Wednesday, June 11, 2025 1:56 AM IST
ടെൽ അവീവ്: ഗാസയ്ക്കു സഹായവസ്തുക്കളുമായി എത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിനെ ഇസ്രയേൽ നാടുകടത്തി.
വിമാനത്തിൽ ഫ്രാൻസിലേക്കുപോയ ഗ്രേറ്റ ഇവിടെനിന്നു സ്വദേശമായ സ്വീഡനിലേക്കു മടങ്ങിയതായി ഇസ്രയേൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗ്രേറ്റ വിമാനത്തിൽ ഇരിക്കുന്ന ചിത്രവും വിദേശകാര്യമന്ത്രാലയം എക്സിൽ പോസ്റ്റ് ചെയ്തു.
ഗ്രേറ്റ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകളെയും പത്രപ്രവർത്തകനെയുമാണു നാടുകടത്തിയത്. മറ്റ് എട്ടു പേരെ ഇസ്രയേൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരിൽ യൂറോപ്യൻ പാർലമെന്റിലെ ഫ്രഞ്ച് അംഗവും പലസ്തീൻ വംശജയുമായ റിമ ഹസനുമുണ്ട്.
റിമയെ നേരത്തേ ഇസ്രയേലിൽ പ്രവേശിക്കുന്നതു വിലക്കിയിരുന്നു. ഇസ്രയേലിന്റെ പലസ്തീൻ നടപടികളെ വിമർശിച്ചതിനാണ് വിലക്കേർപ്പെടുത്തിയത്. ഇവരെ തടങ്കലിൽ പാർപ്പിക്കുമോ ഉടനെ വിട്ടയയ്ക്കുമോയെന്നു വ്യക്തമല്ല.
തടങ്കൽ നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമാണെന്ന് ‘ഫ്രീഡം ഫ്ലോട്ടില്ല സഖ്യം’ എന്ന സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഗ്രേറ്റയുൾപ്പെടെ 12 പേരാണ് മാഡ്ലീൻ എന്ന കപ്പലിൽ ഗാസയിലേക്കു വന്നത്. ഫ്രീഡം ഫ്ലോട്ടില്ല സഖ്യത്തിന്റെ ഭാഗമായാണു ഗാസയ്ക്കുള്ള അരിയും ശിശുഭക്ഷണവുമായി ഗ്രേറ്റയും സംഘവുമെത്തിയത്.