ഗർവെന്ന് ഗവർണർ: ട്രംപിനെതിരേ കലിഫോർണിയ കോടതിയിൽ
Wednesday, June 11, 2025 1:56 AM IST
ലോസ് ആഞ്ചലസ്: കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരായ പ്രക്ഷോഭത്തെ നേരിടാൻ ട്രംപ് ഭരണകൂടം കൂടുതൽ സൈന്യത്തെ ഇറക്കുന്നു. 2,000 നാഷണൽ ഗാർഡ്സിനെയും 700 മറീൻ കോറിനെയുമാണ് ലോസ് ആഞ്ചലസ് നഗരത്തിൽ ഇറക്കുന്നത്.
ഇതിനോടകംതന്നെ 2,000 നാഷണൽ ഗാർഡ്സിനെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ സൈനിക വിന്യാസത്തിൽ കലിഫോർണിയ ഇടഞ്ഞു. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ലോസ് ആഞ്ചലസിൽ നാഷണൽ ഗാർഡിനെ വിന്യസിച്ച ട്രംപിന്റെ നടപടിക്കെതിരേ കോടതിയെ സമീപിച്ചു.
സൈനിക നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോന്ദ ഫെഡറൽ സർക്കാരിനെതിരേ കേസ് ഫയൽ ചെയ്തു. സംസ്ഥാനത്തിന്റെ പരമാധികാരം ട്രംപ് ചവിട്ടിമെതിച്ചെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അധികാരദുർവിനയോഗം നിസാരമായി കാണുന്നില്ലെന്ന് ബോന്ദ കൂട്ടിച്ചേർത്തു. ട്രംപിനെതിരേ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.
പ്രസിഡന്റിന്റെ ഗർവാണ് സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ന്യൂസം പറഞ്ഞു. ഇത് പൊതുസുരക്ഷയെ ലാക്കാക്കിയല്ല. പ്രസിഡന്റിന്റെ അപകടരമായ ഗർവാണു നടപടിക്കു പിന്നിൽ. ഇത് വീണ്ടുവിചാരമില്ലാത്തതും സൈനികരോടുള്ള അനാദരവുമാണെന്നും എക്സ് പോസ്റ്റിൽ ഗവർണർ പറഞ്ഞു.
സഹായം ആവശ്യമില്ലെന്ന് പറഞ്ഞിട്ടും സൈനികരെ വിന്യസിച്ച ട്രംപ് പൊതുസുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് ലോസ് ആഞ്ചലസ് മേയർ കരേൻ ബാസ് പറഞ്ഞു.
സൈന്യത്തെ വിന്യസിച്ചതു വെല്ലുവിളി സൃഷ്ടിക്കുമെന്ന് പോലീസ് മേധാവി ജിം മക്ഡൊണൽ പ്രസ്താവനയിൽ പറഞ്ഞു. പ്രക്ഷോഭം കൈകാര്യം ചെയ്യാൻ പോലീസിന് കഴിവുണ്ട്. പോലീസുമായി സഹകരിക്കാതെയുള്ള സൈന്യത്തിന്റെ പ്രവർത്തനം വെല്ലുവിളി സൃഷ്ടിക്കുമെന്ന് പോലീസ് മേധാവി പറയുന്നു.
സൈന്യത്തെ വിന്യസിച്ചില്ലായിരുന്നെങ്കിൽ നഗരം പൂർണമായും നശിപ്പിക്കപ്പെടുമായിരുന്നെന്നാണ് ട്രംപ് പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോസ് ആഞ്ചലസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) നടത്തുന്ന റെയ്ഡുകൾക്കെതിരേ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.