സുഗന്ധവ്യഞ്ജന കയറ്റുമതി ഉയർന്നു
Thursday, June 12, 2025 12:13 AM IST
മുംബൈ: 2024-25 സാന്പത്തിക വർഷത്തിൽ ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ റിക്കാർഡ് വർധന.
ജീരകം, മഞ്ഞൾ, സുഗന്ധവ്യഞ്ജന എണ്ണകൾ/ഒലിയോറെസിനുകൾ, കുരുമുളക് തുടങ്ങിയ ഉത്പന്നങ്ങൾക്കുള്ള വിദേശ ആവശ്യകത ഉയർന്നതിനാൽ 2024-25 സാന്പത്തിക വർഷത്തിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതി 4.72 ബില്യണ്‍ ഡോളറിന്റെ പുതിയ ഉയരത്തിലെത്തി. മുൻ വർഷത്തെ 4.46 ബില്യണ്‍ ഡോളറിനേക്കാൾ 6 ശതമാനം വർധനവാണിത്.
മുൻ വർഷം 4.46 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2030ഓടെ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി 10 ബില്യണ്‍ ഡോളറിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2047ൽ 25 ബില്യണ്‍ ഡോളറും.
ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളിൽ ഏറ്റവും വലിയ ഉത്പന്നം മുളകാണ്. വിലയിടിവ് മൂലം മുളകിന്റെ മൂല്യത്തിൽ കുറവുണ്ടായിട്ടും 2025 സാന്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന കയറ്റുമതിയാണ് ഉണ്ടായത്.
കയറ്റുമതിയുടെ അളവിലും മൂല്യത്തിലും മുളക് മുൻനിരയിൽ തുടരുകയാണ്. വിലയിലെ തിരുത്തലുകൾ കാരണം മുളകിന്റെ കയറ്റുമതി മൂല്യം 11% കുറഞ്ഞ് 1.34 ബില്യണ്‍ ഡോളറായി. കയറ്റുമതി അളവ് ഏകദേശം 19% ഉയർന്ന് 7.15 ലക്ഷം ടണ്ണായി.
മഞ്ഞൾ കയറ്റുമതി 51 ശതമാനം ഉയർന്ന് 341 മില്യണ്‍ ഡോളറിലും അളവ് ഒന്‍പത് ശതമാനം ഉയർന്ന് 1.76 ലക്ഷം ടണ്ണിലെത്തി. ജീരകം, കുരുമുളക്, ഏലക്ക തുടങ്ങിയവയുടെ കയറ്റുമതിയിലും വലിയ ഉയർച്ചയാണുണ്ടായത്. കയറ്റുമതിയിൽ രണ്ടാമതുള്ള ജീരകം അഞ്ചു ശതമാനം വർധിച്ച് 732.35 മില്യണ്‍ ഡോളറിലെത്തി.
2025 സാന്പത്തിക വർഷത്തിൽ സുഗന്ധവ്യഞ്ജന എണ്ണകളുടെയും ഒലിയോറെസിനുകളുടെയും കയറ്റുമതി എട്ടു ശതമാനം വർധിച്ച് 535.92 മില്യണ്‍ ഡോളറായി. അളവിന്റെ കാര്യത്തിൽ, അവ 12 ശതമാനം ഉയർന്ന് 4.53 ലക്ഷം ടണ്ണായി.
കുരുമുളക് മൂല്യം 40% ഉയർന്ന് 124.54 മില്യണ്‍ ഡോളറും അളവ് 16 ശതമാനവും വർധിച്ചു. ഏലക്ക 53% ഉയർന്ന് 184.65 മില്യണ്‍ ഡോളറിലെത്തി. കറിപ്പൊടികളുടെയും പേസ്റ്റുകളുടെയും മൂല്യം 17% ഉയർന്ന് 247.59 മില്യണ്‍ ഡോളറിലെത്തി. കയറ്റുമതിയുടെ അളവ് ഏഴു ശതമാനം വർധിച്ച് 77,151 ടണ്ണായി.
പുതിന ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 417.8 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. മുൻ വർഷം 415.40 മില്യണ്‍ ഡോളറിന്റേതായിരുന്നു.