തീപ്പൊരി ഏറ്..!
Thursday, June 12, 2025 12:13 AM IST
ലണ്ടന്‍: ഐസിസി 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം വാണത് പേസർമാർ. 78.4 ഓവർ മാത്രം കളി നടന്ന ആദ്യദിനം വീണത് 14 വിക്കറ്റ്, പിറന്നത് 255 റൺസ് മാത്രം.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, 56.4 ഓവറിൽ 212 റൺസിന് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടി.
15.4 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കഗിസൊ റബാഡയാണ് കംഗാരുക്കളെ മുട്ടുകുത്തിച്ചത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസൺ കഗിസൊ റബാഡയ്ക്കു മികച്ച പിന്തുണ നൽകി.
എന്നാൽ, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവരിലൂടെ ഓസ്ട്രേലിയ തിരിച്ചടിച്ചു. അതോടെ ആദ്യദിനം അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 22 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന അവസ്ഥയിലായി. ആദ്യദിനം വീണ 14 വിക്കറ്റിൽ 12ഉം പേസർമാരാണ് സ്വന്തമാക്കിയത്, തീപ്പൊരി ഏറ്..!
ബ്യൂ വെബ്സ്റ്ററാണ് (92 പന്തിൽ 72) ഓസീസ് ഒന്നാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് 112 പന്തിൽ 62 റൺസ് നേടി. ഏഴാം ഓവറിന്റെ മൂന്നാം പന്തില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന് ഖ്വാജയെ (0) റബാഡ ഡേവിഡ് ബെഡിംഗ്ഹാമിന്റെ കൈകളിലെത്തിച്ചാണ് കംഗാരു വേട്ടയ്ക്കു തുടക്കമിട്ടത്.
ഓവറിന്റെ അവസാന പന്തില്‍ കാമറൂണ്‍ ഗ്രീനിനെയും (4) മടക്കി റബാഡയുടെ ഇരട്ടപ്രഹരം. കേശവ് മഹാരാജും എയ്ഡൻ മാക്രവും ഓരോ വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരായ മാക്രത്തെയും (0) റയാൻ റിക്കൾട്ടനെയും (16) സ്റ്റാർക്ക് മടക്കി.
വിയാൻ മൾഡറിനെ (6) പാറ്റ് കമ്മിൻസും ട്രിസ്റ്റൺ സ്റ്റബ്സിനെ (2) ജോഷ് ഹെയ്സൽവുഡും ക്ലീൻ ബൗൾഡാക്കി. ക്യാപ്റ്റൻ തെംബ ബൗമ (3), ഡേവിഡ് ബെഡിംഗ്ഹം (8) എന്നിവരാണ് ക്രീസിൽ.