മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം ആറിന് അവസാനിക്കും. കൊട്ടിക്കലാശത്തിന്റെ ഭാഗമായി സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിക്കുന്നതിന് വിലക്കുണ്ട്.
പരസ്യപ്രചാരണം അവസാനിച്ച് കഴിഞ്ഞാലുടൻ മണ്ഡലത്തിനു പുറത്ത് നിന്നെത്തിയ മുഴുവൻ ആളുകളും പുറത്തുപോകണമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പ്രക്രിയ പൂർത്തിയായി.
പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിനായി ആര്യാടൻ ഷൗക്കത്തും, എൽഡിഎഫിനായി എം.സ്വരാജും, എൻഡിഎയ്ക്കായി മോഹൻ ജോർജും, സ്വതന്ത്രനായി പി.വി.അൻവർ തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്.
ഞായറാഴ്ച മുതൽ മണ്ഡലത്തിൽ ഇടവിട്ടു കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും വിവിധയിടങ്ങളിലായി നടത്തുന്ന പ്രചാരണയോഗങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണി നേതാക്കൾ കളം നിറയുകയാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 23 ന് വോട്ടെണ്ണും.